
വെസ്റ്റിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ പാകിസ്ഥാന്‍ 202 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഉയർത്തിയ 295 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് പടയുടെ ആയുസ് 29.2 ഓവറില്‍ എരിഞ്ഞടങ്ങി. സ്കോർ ബോർഡിൽ വെറും 92 റണ്‍സ് പ്രത്യക്ഷപ്പെട്ടപ്പോഴേക്കും എല്ലാവരും കൂടാരം കയറി.
തരൂബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 49 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയാണ് ടോപ് സ്‌കോറര്‍. ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസ് 28 പന്തില്‍ നിന്ന് 23 റണ്‍സുമായി പുറത്താകാതെ നിന്നു. സെയം അയൂബ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, ഹസന്‍ അലി, അബ്രാര്‍ അഹമ്മദ് എന്നീ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി, ഫാസ്റ്റ് ബൗളര്‍ ജെയ്ഡന്‍ സീല്‍സ് 7.2 ഓവറില്‍ 18 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍ ഗുഡാകേഷ് മോട്ടീ രണ്ടും വിക്കറ്റെടുത്തു. 50 വര്‍ഷത്തിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന മത്സരത്തില്‍ പാകിസ്ഥാന്‍ 200 റണ്‍സിലധികമുള്ള തോല്‍വി ഏറ്റുവാങ്ങുന്നത് ഇതാദ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

