
2026 ൽ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടി പോർച്ചുഗൽ. അര്‍മേനിയയെ 9-1ന് നിലംപരിശാക്കിയാണ് ടീം ലോകകപ്പിലേക്കുള്ള യോഗ്യത നേടിയത്.
യുവതാരം ജോയോ നെവസിന്റെയും ബ്രൂണോ ഫെർണാണ്ടസിന്റെയും ഹാട്രിക്കിലായിരുന്നു പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗീസ് സംഘത്തിന്റെ ഗോൾ മഴ എന്നതും ശ്രദ്ദേയമാണ്.
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിലാണ് പോർച്ചുഗലിനായി റെനാറ്റോ വെയ്ഗയുടെ ആദ്യ ഗോൾ. പതിനെട്ടാം മിനുട്ടിൽ എഡ്വാർഡ് സ്‌പെർട്‌സിയാനിലൂടെ അർമേനിയ തിരിച്ചടിച്ചു. ഇതോടെ കളി മികച്ച ഫോമിലായി. സമനില ഗോളിന് ശേഷം പോർച്ചുഗൽ ഗൗണ്ടിൽ നിറഞ്ഞാടുകയായിരുന്നു. നിശ്ചിത ഇടവേളകളിലായി അർമേനിയൻ പോസ്റ്റിൽ ഗോളെത്തിക്കാനായി. 28-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ റാമോസ്, 30,41 മിനിറ്റുകളില്‍ ജാവോ നെവസും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവർ വലകുലുക്കി. ആദ്യ പകുതിയില്‍ 5-1 ന് ടീം മുന്നേറി.
രണ്ടാം പകുതിയിലും വിട്ടുകൊടുക്കാൻ തയ്യാറായില്ല പോർച്ചുഗീസ് പട. 51-ാം മിനിറ്റിലും പിന്നാലെ 72-ാം മിനിറ്റിലും ഗോൾ കൈവരിച്ച ബ്രൂണോ ഹാട്രിക് തികച്ചു. 81-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് ജാവോ നെവസും ഹാട്രിക് നേടി. ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സിസ്‌കോ കൊണ്‍സെയ്‌കോ ടീമിന്റെ ഒന്‍പതാം ഗോളും നേടിയതോടെ കളിയിൽ സമ്പൂർണവിജയം നേടാൻ പോർച്ചുഗലിനായി.
ALSO READ: ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി ക്രൊയേഷ്യ
അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന 31–ാം ടീമാണ് പോർച്ചുഗൽ. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകളാണ് ഏറ്റുമുട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

