
സിംബാബ്‌വെ ക്രിക്കറ്റ് ക്യാപ്റ്റൻ സികന്ദർ റാസയുടെ കുടുംബത്തെ നടുക്കി ദാരുണവാർത്ത. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ മുഹമ്മദ് മഹ്ദി (13) അന്തരിച്ചു. ചൊവ്വാഴ്ചയാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ഈ ദുഃഖവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡിസംബർ 29ന് ഹരാരെയിലായിരുന്നു മുഹമ്മദ് മഹ്ദിയുടെ അന്ത്യം. അപൂർവമായ രക്തരോഗമായ ഹീമോഫീലിയയോടെയാണ് മഹ്ദി ജനിച്ചതെന്ന് സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു. രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്ന ഈ രോഗവുമായി ബന്ധപ്പെട്ട ആരോഗ്യസങ്കീർണ്ണതകളാണ് മരണകാരണമെന്ന് ബോർഡ് വ്യക്തമാക്കി. അടുത്ത ദിവസം, ഹരാരെയിലെ വാറൻ ഹിൽസ് സെമിത്തേരിയിൽ മഹ്ദിയെ സംസ്കരിച്ചു.
സിംബാബ്‌വെ ക്രിക്കറ്റിലെ ഏറ്റവും ആദരിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് സികന്ദർ റാസ. അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റാസയ്ക്കും കുടുംബത്തിനും അനുശോചനങ്ങളും പിന്തുണയും ഒഴുകിയെത്തുകയാണ്. കഴിഞ്ഞ മാസം ഐസിസിയുടെ നമ്പർ വൺ ടി20 അന്താരാഷ്ട്ര ഓൾറൗണ്ടറായ നേട്ടം സ്വന്തമാക്കിയ പാകിസ്ഥാൻ വംശജനായ റാസ, 13 വർഷത്തെ അന്താരാഷ്ട്ര കരിയറിനുമുടമയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

