
ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ബാറ്റർ തിലക് വർമ്മ പുറത്ത്. ഈ മാസം നാഗ്പൂരിലും റായ്‌പൂരിലും ഗുവാഹത്തിയിലും നടക്കാനിരിക്കുന്ന ടി20 മത്സരങ്ങളിൽ തിലക് കളിക്കില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. രാജ്കോട്ടിൽ വെച്ച് ബുധനാഴ്ച ‘ടെസ്റ്റിക്കുലർ ടോർഷൻ’ സംബന്ധിച്ച ശസ്ത്രക്രിയയ്ക്ക് തിലക് വിധേയനായിരുന്നു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ബിസിസിഐ അറിയിച്ചു. നിലവിൽ തിലകിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നല്ല രീതിയിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ബോർഡ് വ്യക്തമാക്കി. ഇന്ന് അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങും.
Also Read: തിലക് വർമ്മയ്ക്ക് പരുക്ക് മൂലം ടി20 ലോകകപ്പ് നഷ്ടമാകുമോ?
മുറിവ് പൂർണമായി സുഖപ്പെടുകയും മറ്റ് അസ്വസ്ഥതകൾ മാറുകയും ചെയ്ത ശേഷം മാത്രമേ തിലക് പരിശീലനം പുനരാരംഭിക്കൂ. വിശാഖപട്ടണത്തിലും തിരുവനന്തപുരത്തും നടക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെ പറ്റി പിന്നീട് തീരുമാനമെടുക്കും.
മികച്ച ഫോമിലുള്ള തിലകിന്റെ അഭാവം ആദ്യ മത്സരങ്ങളിൽ തിരിച്ചടിയായേക്കാം. എന്നാൽ യുവതാരത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്ന് വ്യക്തമാക്കി ബിസിസിഐ മുൻകരുതലോടെയാണ് തീരുമാനമെടുത്തിരിക്കുന്നത്. പരുക്ക്, തിലകിന്റെ ലോകകപ്പിനുള്ള സാന്നിധ്യത്തെ ബാധിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

