
വരാനിരിക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ കണക്കാക്കുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ. ഏകദിന ക്രിക്കറ്റിൽ ലോക ചാമ്പ്യന്മാരായ ശേഷം ഇന്ത്യൻ ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം സന്തോഷകരമാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി രണ്ട് പരമ്പരകളാണ് ഇനി ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഇനിയും ഏതൊക്കെ മേഖലകൾ മെച്ചപ്പെടാനുണ്ടെന്ന് തിരിച്ചറിയാൻ ഈ മത്സരങ്ങൾ ടീമിനെ സഹായിക്കുമെന്ന് അമോൽ മജൂംദാർ പറഞ്ഞു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചെങ്കിലും ശ്രീലങ്കയെ നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഇന്ത്യ – ശ്രീലങ്ക വനിതാ ട്വന്‍റി 20: അവസാനവട്ട പരിശീലനത്തിന് ഇറങ്ങി ഇരുടീമുകളും
“ആഭ്യന്തര ക്രിക്കറ്റിന് സെലക്ടർമാർ നൽകുന്ന പ്രാധാന്യം ടീം തിരഞ്ഞെടുപ്പിനെ ഏറെ സഹായിക്കുന്നുണ്ട്. നിലവിൽ പരിശീലനത്തിലോ സെലക്ഷനിലോ വെല്ലുവിളികളൊന്നും നേരിടുന്നില്ല. എല്ലാ ദിവസവും കളിയുടെ എല്ലാ വശങ്ങളിലും പുരോഗതി കൈവരിക്കാനാണ് ടീം ശ്രമിക്കുന്നത്,” മജൂംദാർ വ്യക്തമാക്കി.
ഓൾറൗണ്ടർ ദീപ്തി ശർമ്മ പരമ്പരയിൽ കളിക്കാത്തതിലും അദ്ദേഹം പ്രതികരിച്ചു. പരമ്പരയിൽ കളിക്കുന്നില്ലെങ്കിലും താരം പൂർണ്ണ കായികക്ഷമതയിലാണെന്ന് മജൂംദാർ പറഞ്ഞു. ജെമീമ റോഡ്രിഗസിന് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് പരിശീലനത്തിന് ഇറങ്ങാത്തതെന്നും മുഖ്യ പരിശീലകൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

