
അണ്ടർ-19 ലോകകപ്പിന് മുന്നോടിയായുള്ള വാം-അപ്പ് മത്സരത്തിൽ ഇന്ത്യയുടെ അണ്ടർ-19 ടീം ശക്തമായ ബാറ്റിംഗ് പ്രകടനത്തോടെ സ്കോട്ട്ലൻഡിനെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. ബുലാവയോയിൽ നടന്ന മത്സരത്തിൽ, ഇന്ത്യയുടെ ബാറ്റിംഗിന്റെ പ്രധാന ആകർഷണം വീണ്ടും വൈഭവ് സൂര്യവംശിയായിരുന്നു. ലോകകപ്പ് ടൂർണമെന്റിന് മുന്നോടിയായുള്ള ഈ മത്സരത്തിൽ 50 പന്തിൽ 96 റൺസ് നേടിയ സൂര്യവംശി, സെഞ്ചുറിക്ക് നാല് റൺസ് അകലെ നിൽക്കെയാണ് പുറത്തായത്. ഒൻപത് ഫോറുകളും ഏഴു സിക്സും അടങ്ങിയതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്സ്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മറ്റ് താരങ്ങളും മികച്ച സംഭാവന നൽകി. ആരോൺ ജോർജും വിഹാൻ മൽഹോത്രയും അർധ സെഞ്ചുറികൾ നേടി, അഭിയംഗൻ കുണ്ടുവും ശ്രദ്ധേയമായ ഇന്നിംഗ്സുമായി സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
Also Read: ‘മിനി കൊഹ്ലി’യെ കണ്ട് ഞെട്ടി വിരാട്; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ചിത്രം
അതേസമയം, ലോകകപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് ആശങ്കയാകുന്നത് ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ ഫോമാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കുമായി സ്ഥിരം ഓപ്പണറായി കളിക്കുന്ന മാട്രെ, യൂത്ത് ഫോർമാറ്റിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ആർ.എസ്. അംബ്രിഷ് അവസാന ഓവറിൽ രണ്ട് വമ്പൻ സിക്സുകൾ പറത്തിയപ്പോൾ, ഡെത്ത് ഓവറുകൾ ഇന്ത്യയ്ക്ക് ബൗണ്ടറി ഉത്സവമായി മാറി. ദീപേഷ് ദേവേന്ദ്രനും വേഗത്തിൽ റൺസ് കൂട്ടിച്ചേർത്ത് പിന്തുണ നൽകി. 24 പന്തിൽ 28 റൺസുമായി അംബ്രിഷ് നടത്തിയ അവസാന നിമിഷ ആക്രമണം ഇന്ത്യയുടെ സ്കോറിന് അധിക ശക്തി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

