
ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരം വൈഭവ് സൂര്യവന്‍ഷി സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതില്ല. അണ്ടര്‍-19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഈ പതിനാലുകാരൻ പരിശീലന ക്യാമ്പുകളും ടൂര്‍ണമെന്റുകളും കാരണമാണ് പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. ബീഹാര്‍, താജ്പൂര്‍ സ്വദേശിയായ വൈഭവ്, അവിടുത്തെ മോഡസ്റ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് വൈഭവിന് അഡ്മിറ്റ് കാര്‍ഡ് ലഭിച്ചിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തുടരെയുള്ള യാത്രകളും മറ്റും വൈഭവിന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തടസ്സമായിരുന്നു.
വൈഭവിന്റെ പരീക്ഷാ ഫോമുകള്‍ പൂരിപ്പിക്കുകയും പൊദ്ദാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് സ്‌കൂള്‍ അധികൃതർ അരിയിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ വര്‍ഷം പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചതെന്ന് മോഡസ്റ്റി സ്‌കൂള്‍ ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ പിന്റു അറിയിച്ചു.
ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് കിരീടം ചാർത്തലിൽ വൈഭവ് നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 62.71 ശരാശരിയില്‍ 439 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഈ കുട്ടി താരം നേടി. വരാനിരിക്കുന്ന 2026 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് വൈഭവ് കളിക്കുക. അണ്ടര്‍-19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും വൈഭവ് ആണ്. 25 ഇന്നിംഗ്സുകളില്‍ നിന്നായി നാല് സെഞ്ചുറികളടക്കം 1,412 റണ്‍സാണ് താരം അടിച്ചുനേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

