
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തി ജാർഖണ്ഡ്. അഹമ്മദാബാദിലെ റെയിൽവേസ് ഗ്രൗണ്ടിൽ ടോസ് നേടിയ ജാർഖണ്ഡ് കുമാർ കുഷാഗ്രയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി. 143 റൺസോടെ പുറത്താകാതെ നിന്ന കുഷാഗ്രയാണ് ജാർഖണ്ഡിനെ മുന്നൂറു കടത്തിയത്.നേരത്തെ എതിരാളികളുടെ മുൻ നിരയെ മികച്ച ബൗളിങ്ങിലൂടെ കേരളം കശക്കിയെറിഞ്ഞു, കുഷാഗ്ര ഒരു അറ്റത്ത് ഉറച്ചുനിന്ന് ഇന്നിംഗ്സ് നിയന്ത്രിച്ചുവെങ്കിലും ഇഷാൻ കിഷൻ ഉൾപ്പടെയുള്ളവരെ നിലയുറപ്പിക്കുന്നതിനു മുൻപേ ബൗളർമാർ പവലിയനിലേക്ക് മടക്കി. പക്ഷെ സിംഗിൾസും ബൗണ്ടറികളും കൂട്ടിച്ചേർത്ത് കുഷാഗ്ര സ്കോർബോർഡ് മുന്നോട്ട് നീക്കി.
സെഞ്ചുറി പൂർത്തിയാക്കിയ ശേഷം കുഷാഗ്ര ഡെത്ത് ഓവറുകളിൽ ആക്രമണം ശക്തമാക്കി. വാലറ്റത്തിന്റെയും മധ്യനിരയുടെയും പിന്തുണയും സ്കോർ 300 കടത്താൻ കുശാഗ്രയെ സഹായിച്ചു. ഏഴു വിക്കറ്റു നഷ്ടത്തിൽ 311 എന്ന സ്കോറോടെ ജാർഖണ്ഡ് ഇന്നിംഗ്സ് അവസാനിപ്പിച്ചതോടെ, മത്സരത്തിൽ ജയിക്കാനായി കേരളത്തിന് മികച്ച ബാറ്റിങ് കാഴ്ചവെക്കേണ്ടത് അനിവാര്യമായി മാറി. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും ബാബ അപരാജിത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

