
ചിക്കമംഗളൂരുവിൽ അപകടത്തിൽ മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു. മൂന്ന്-നാല് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കടമ്പഴിപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ശ്രീനന്ദ 42 അംഗ സംഘത്തോടൊപ്പമാണ് യാത്ര പോയിരുന്നത്.
മരണത്തിൽ ആദ്യം ചില ദുരൂഹതകൾ സംശയിച്ചിരുന്നെങ്കിലും, വിശദമായ പരിശോധനകൾക്ക് ശേഷം ഇത് അപകടമരണമാണെന്നാണ് ബന്ധുക്കളുടെയും പ്രാഥമിക നിഗമനം. വ്യൂ പോയിന്റിലെ ബാരിക്കേഡിന് അപ്പുറത്തുള്ള താഴ്ച കാണാനുള്ള കൗതുകത്തിനിടെ കുട്ടി അബദ്ധത്തിൽ കാൽ വഴുതി വീണതാകാമെന്ന് കരുതപ്പെടുന്നു. തലയുടെ വലതുഭാഗത്തേറ്റ ശതമാണ് മരണകാരണമെന്നും, വീഴ്ചയുടെ ആഘാതത്തിൽ ശരീരം ഉരുണ്ടു വീണതിന്റേതായ മുറിവുകളാണ് ശരീരത്തിലുള്ളതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു.
സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ഫോഴ്‌സാണ് തിരച്ചിൽ നടത്തിയത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകളും ഉപയോഗിച്ചു.
ഇന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്കാര ചടങ്ങുകൾക്കായി ഐവർമഠത്തിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

