
മുംബൈ: ദിവസങ്ങളായി വൻ തിരിച്ചടി നേരിട്ട ഓഹരി വിപണി വീണ്ടും ലാഭ വഴിയിലേക്ക്. സെൻസെക്സും നിഫ്റ്റിയും അരശതമാനത്തോളം നേട്ടത്തിൽ ക്ലോസ് ചെയ്തു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 397 പോയിന്‍റ് ഉയർന്ന് 82,307ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി50 132.40 പോയിന്‍റ് വർദ്ധിച്ച് 25,289ൽ ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ മുന്നേറ്റ സൂചനകളും, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ കുറിച്ചുള്ള പ്രതീക്ഷകളുമാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണം. ഇന്ന് വ്യാപാരം തുടങ്ങിയതുമുതൽ വിപണിയിൽ മുന്നേറ്റം ദൃശ്യമായിരുന്നു. ഒരു ഘട്ടത്തിൽ സെൻസെക്സ് 873.55 പോയിന്റ് അഥവാ 1.06 ശതമാനം ഉയർന്ന് 82,783.18 എന്ന ഉയർന്ന നിരക്കിലെത്തി. ഇതേപോലെ നിഫ്റ്റി 278.25 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 25,435.75 എന്ന നിലയിലെത്തി.
എന്നാൽ ഉച്ചയ്ക്ക് ശേഷം വിപണിയിലെ കുതിപ്പിന് വേഗം കുറയുകയായിരുന്നു. നിഫ്റ്റി 50-ലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, കോൾ ഇന്ത്യ, അദാനി പോർട്ട്സ്, സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവ 5 ശതമാനം വരെ ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയവയിൽ ഉൾപ്പെടുന്നു. അതേസമയം, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയും എറ്റേണലും 2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഏകദേശം 2668 ഓഹരികൾ മുന്നേറിയപ്പോൾ, 871 ഓഹരികൾ ഇടിഞ്ഞു, 153 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇന്ന് വിപണിയിലുണ്ടായ മുന്നേറ്റം വരുംദിവസങ്ങളിലും തുടർന്നേക്കുമെന്നാണ് വിപണിയിലെ വിദഗ്ദർ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

