പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കര്‍ശന നടപടി; മന്ത്രി എം.ബി രാജേഷ്

വാഹനങ്ങളിലെത്തി പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി എം ബി രാജേഷ്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിക്കാനായി രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ നടത്തണം എന്നാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതിനായി പൊലീസിന്റെ സഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാംഘട്ട പ്രവര്‍ത്തന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും മാലിന്യം വലിച്ചെറിയല്‍ തടയുന്നതിനായി വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

also read:താൻ ആകാൻ ആ​ഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നു; ആശംസയുമായി ദുൽഖർ

പാതയോരങ്ങളില്‍ ബോട്ടില്‍ ബൂത്തിന് പുറമെ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. ”പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയോ സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കര്‍ശനമാക്കണം. പൂര്‍ണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളില്‍ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ചെറിയ കുടിവെള്ളക്കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ പരിശോധനയും കര്‍ശന നടപടിയും സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതുപോലെ വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തിന് കൃത്യമായ ഇടവേളകള്‍ നിശ്ചയിക്കണമെന്നും എംബി രാജേഷ് പറഞ്ഞു.ഇതിനായി മതിയായ എണ്ണം എം.സി.എഫുകള്‍ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ താത്ക്കാലിക എം.സി.എഫുകള്‍ സ്ഥാപിക്കുകയോ എണ്ണം വര്‍ധിപ്പിക്കുകയോ വേണം. മാലിന്യശേഖരണത്തിലും യൂസര്‍ ഫീ ശേഖരണത്തിലും പിന്നില്‍ നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കണം. ഇവര്‍ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്ക് എല്ലാ ആഴ്ചയും നൽകണമെന്നും മന്ത്രി പറഞ്ഞു.

also read:ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

വീട്ടുനികുതിയോടൊപ്പം യൂസര്‍ ഫീ പിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ മാലിന്യശേഖരണം 100 ശതമാനത്തിലെത്തിക്കാന്‍ ശ്രമം വേണമെന്നും മാലിന്യശേഖരണത്തിന് കലണ്ടര്‍ തയ്യാറാക്കി കൃത്യമായ ഇടവേളകളില്‍ ഹരിതകര്‍മ്മസേന മാലിന്യം ശേഖരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel