കൊച്ചിയില്‍ മാലിന്യം തള്ളുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടും : സിറ്റി പൊലീസ് കമ്മിഷണര്‍

കൊച്ചിയില്‍ മാലിന്യം തള്ളുന്നവരെ പൂട്ടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. നിയമം പാലിക്കാത്തവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാന്‍റിലെ തീപ്പിടുത്തത്തിനു പിന്നാലെ അരയും തലയും മുറുക്കി മാലിന്യം കെട്ടുകെട്ടിക്കാനായുള്ള നഗരസഭയുടെയും പൊലീസിന്‍റേയും നടപടികള്‍ ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനിടെ പിടികൂടിയത് 528 കേസുകള്‍. ലോറികളടക്കം മാലിന്യം തള്ളാനെത്തിയ 51 വാഹനങ്ങളും പിടിച്ചെടുത്തു. പിഴയിനത്തില്‍ 28 ലക്ഷത്തോളം രൂപ നഗരസഭയിലേക്കുമെത്തി.

മാലിന്യം തള്ളുന്നവരെ ഓടിച്ചിട്ടു പിടികൂടാതെ നാണം കെടുത്തി ഇത്തരം പ്രവണത ഇല്ലാതാക്കാനാണ് പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള ശ്രമം. ഇരുട്ടിന്‍റെ മറവില്‍ മാലിന്യം തള്ളി കടന്നു കളയുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ തന്നെയാണ് തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ വ്യക്തമാക്കി.

99 ശതമാനം പേരും മാറ്റത്തോടു സഹകരിക്കുമ്പോള്‍, ചിലര്‍ മാത്രമാണ് വിമുഖത കാണിക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം. നിലവില്‍ ഫ്ലാറ്റുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തി വരുന്ന പരിശോധന തുടരാനാണ് പൊലീസിന്‍റെ തീരുമാനം. അതേസമയം, മാലിന്യം തള്ളുന്നവരുടെ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് നിയമമന്ത്രി പി. രാജീവും വ്യക്തമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News