
എറണാകുളം നായരമ്പലത്ത് ശക്തമായ കാറ്റിൽ വീടുകൾക്ക് വ്യാപക നാശനഷ്‌ടം. വെളിയത്താംപറമ്പ് ബീച്ചിന് സമീപം വൈകിട്ട് ആഞ്ഞുവീശിയ കാറ്റിലാണ് വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഈ പ്രദേശത്ത് കനത്ത കാറ്റാണ് വീശിയത്.
പാലപ്പറമ്പിൽ ശീലാവതി മോഹനന്റെ വീട് പൂർണമായും തകർന്നു. നികത്തിഞ്ഞറ സുധീര രാജീവൻ, പാലപ്പറമ്പിൽ ഷൈല ലാലൻ, കൈതവളപ്പിൽ വിശ്വനാഥൻ എന്നിവരുടെ വീടും ശുചി മുറിയും തകർന്നു. വീടിന് അകത്തുണ്ടായിരുന്ന വിശ്വനാഥന് പരുക്കേറ്റു. ഓട് ശരീരത്തിൽ വീണാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്.
അതേസമയം വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കോതമംഗലം പോത്താനിക്കാടും വൈകുന്നേരം ശക്തമായ കാറ്റ് വീശി. ഇവിടെ മരം വീണ് വീട് ഭാഗികമായി തകർന്നു.
മൂവാറ്റുപുഴ നഗരത്തിലും ഇന്നു വൈകിട്ടുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കൃഷികള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴ പിഒ ജംഗ്ഷന്‍, ആരക്കുഴ റോഡ്, മാറാടി, കായനാട്, വാഴക്കുളം തുടങ്ങി നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും കാർഷിക വിളകള്‍ക്കും വീടുകള്‍ക്കും നാശമുണ്ടായി. വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുത ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

