
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ചത് ഗ്രീഷ്മയാണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് നടപടി. അതേസമയം വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വ്യക്തമായതിനാൽ പോലീസ് വിട്ടയച്ചു.
ഇന്നലെ നടന്ന നീറ്റ് പരീക്ഷയിലാണ് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി എത്തിയത്. പത്തനംതിട്ട തൈക്കാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റിന്റെ ഇരു പുറങ്ങളിലെയും വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു.
ALSO READ: കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നയെ കസ്റ്റഡിയിൽ വിട്ടു
തുടർന്ന് നീറ്റ് പരീക്ഷാ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അക്ഷയ സെൻറർ ജീവനക്കാരി ഗ്രീഷ്മ അറസ്റ്റിലാകുന്നത്. വിദ്യാർത്ഥിയും അമ്മയും ഹാൾടിക്കറ്റ് അക്ഷയ സെൻറിൽ നിന്നാണ് ലഭിച്ചത് എന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
പരീക്ഷ എഴുതാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ഹാൾ ടിക്കറ്റിന്റെ മുൻ പേജ് മാത്രമാണ് പരീക്ഷാഹാളിൽ എത്തുന്നതിനു മുൻപ് പരിശോദിച്ചതെന്നും വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥിയുടെ അമ്മ 4 മാസം മുൻപ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഏൽപ്പിച്ചിരുന്നെങ്കിലും ഗ്രീഷ്മ ആ കാര്യം മറന്നു പോയി. വീഴ്ച്ച മറച്ചു വെക്കാൻ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു നൽകുകയും ചെയ്തു. പക്ഷേ ഹാൾ ടിക്കറ്റിലെ സാക്ഷ്യ പത്രവും ബാർകോഡും തിരുത്താൻ ഗ്രീഷ്മക്കായില്ല. ഗ്രീഷ്മയുമായി അന്വേഷണ സംഘം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് പ്രതിയെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here