കൂട്ടുകാരിയെ ഉപദ്രവിച്ചതിനെ എതിര്‍ത്ത വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

കൂട്ടുകാരിയെ മറ്റൊരു വിദ്യാർത്ഥി ഉപദ്രവിക്കുന്നത് എതിർത്തതിന് ദില്ലി സർവകലാശാലയിലെ 19 കാരനായ വിദ്യാർത്ഥിയെ കുത്തിക്കൊന്നു. സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ നിഖിൽ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളേജിന് പുറത്താണ് സംഭവം.  സംഭവത്തിൽ രണ്ടുപേർ പിടിയിലായി.

ബൈക്കിലെത്തിയ സംഘം യുവാവിന്‍റെ നെഞ്ചിൽ കുത്തുന്നതിന്‍റെ ദൃശ്യങ്ങൾ കോളേജിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പ്രതികൾ രണ്ട് സ്‌കൂട്ടറുകളിലും ഒരു ബൈക്കിലുമായി രക്ഷപ്പെടുന്നതായും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഒരാഴ്ച മുൻപാണ് സഹപാഠിയായ പെൺകുട്ടിയോട് മറ്റൊരു സഹപാഠി മോശമായി പെരുമാറിയത്. ഇത് നിഖിൽ എതിർത്തതോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടാവുകയും പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് പ്രതിയും മറ്റ് മൂന്ന് കൂട്ടാളികളും ചേർന്ന് കോളജ് ഗേറ്റിന് പുറത്തുവെച്ച് നിഖിലിനെ കാണുകയും നെഞ്ചിൽ കുത്തുകയുമായിരുന്നെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ദില്ലി പശ്ചിമ വിഹാർ സ്വദേശിയിയായ നിഖിൽ പഠനത്തിനൊപ്പം പാർട് ടൈമായി മോഡലിങ്ങും ചെയ്തിരുന്നു. മോഡലിംഗും അഭിനയവും ഇഷ്ടപ്പെട്ടിരുന്ന യുവാവ് നഗരത്തിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here