രണ്ടുപേർക്ക് ഒരു പെൺകുട്ടിയോട് പ്രണയം, ഒടുവിൽ കൊലപാതകം 

ബിഹാറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഗോപാൽഗഞ്ച് ജില്ലയിലെ ബറൗലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതിൽ പ്രകോപിതരായ ഗ്രാമവാസികൾ 16 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹവുമായി ദേശീയപാത അഞ്ച് മണിക്കൂറിലധികം ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ട് പേർ കുട്ടിയെ തടഞ്ഞുനിർത്തി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പ്രതികള്‍ ഓടി രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ബറുവാലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. സഹപാഠിയും മറ്റൊരാളും ചേര്‍ന്നാണ് 16-കാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ക്കും പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. ഇതേച്ചൊല്ലി 16-കാരനും സഹപാഠിയും ദിവസങ്ങള്‍ക്ക് മുന്‍പ് വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.  ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News