
മണ്ണാർക്കാട് നഗരസഭയിലെ ജി.എം. യു.പി സ്കൂളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. കെ ടി ജലീൽ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാർത്ഥികൾ. ഒരു ഓൺലൈൻ മാധ്യമത്തിനോടാണ് ജലീലിന്റെ അടുത്തെത്തിയ വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒരു അധ്യാപകനോ രക്ഷിതാവോ തങ്ങളുടെ നന്മയ്ക്കായി തെറ്റുകൾ തിരുത്തി നൽകുന്ന രീതിയിലുള്ള സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഹിന്ദിയിൽ എ പ്ലസ് ലഭിച്ച കുട്ടികളെയാണ് അദ്ദഹേം വേദിയിലേക്ക് വിളിച്ചത്.അവരുടെ പേരും മേൽവിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെടുകയും അതിൽ വന്ന തെറ്റുകൾ തിരുത്തി നൽകുകയും ചെയ്തു.
പാഠപുസ്തകങ്ങൾ മാത്രം പഠിച്ചതുകൊണ്ട് കാര്യമില്ലെന്നും, പൊതുവിജ്ഞാനം വളർത്താനായി പുറമെയുള്ള പുസ്തകങ്ങൾ വായിക്കണമെന്നും വാർത്തകൾ കാണണമെന്നും അദ്ദേഹം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉപദേശിക്കുകയായിരുന്നു. ഇത് തങ്ങൾക്ക് വലിയൊരു പ്രചോദനമായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ജലീൽ നുള്ളി വേദനിപ്പിച്ചു എന്ന വാർത്ത തെറ്റാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.ഒരു അധ്യാപകൻ ചെയ്യുന്നതുപോലെ സ്നേഹത്തോടെയുള്ള ഒരു ശാസന മാത്രമാണ് ഉണ്ടായതെന്നും വേദനിച്ചില്ലെന്നും കുട്ടികൾ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

