അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി സമരം പിൻവലിച്ചു. കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും നടത്തിയ ചർച്ചയിലാണ് തീരുമാനം. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച. കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതർ.

സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെന്നും ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്നും സമരം താത്കാലികമായി നിർത്തുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.അതേസമയം ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോളജിന് മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ആക്ഷൻ കൗൺസിലിന്‍റെ തീരുമാനം.

അതേസമയം, ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മന:പൂര്‍വം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്രദ്ധ തല കറങ്ങി വീണതാണെന്നായിരുന്നു കോളേജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്. ആത്മഹത്യാ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ശരിയായ ചികിത്സ ലഭിക്കുമായിരുന്നെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ എച്ച്ഒഡി മകളെ ഹരാസ് ചെയ്തതായി കുടുംബം ആരോപിച്ചു. ക്യാബിനില്‍ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ശ്രദ്ധ അസ്വസ്ഥയായതുപോലെ തോന്നിയിരുന്നെന്ന് ശ്രദ്ധയുടെ സുഹൃത്തുക്കളും വ്യക്തമാക്കി. എച്ച്ഒഡിയുടെ അധിക്ഷേപമാണ് ശ്രദ്ധയെ മാനസികമായി തകര്‍ത്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് എതിരെ കോളേജ് അധികൃതര്‍ രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കണ്ടെത്തുകയായിരുന്നു.

Also Read: ശ്രദ്ധയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News