ആറാം വാരത്തിലേക്ക് കടന്ന് സുഡാൻ യുദ്ധം

യുദ്ധം ആറാം വാരത്തിലേക്ക് കടന്ന സുഡാനിൽ സമവായം സ്വപ്നം കണ്ട് ജനങ്ങൾ. ഒരാഴ്ച വെടിനിർത്തൽ അംഗീകരിച്ച് കരാർ ഒപ്പിട്ട് യുദ്ധകക്ഷികൾ. വെടിനിർത്തലിനൊപ്പം അന്താരാഷ്ട്ര നിരീക്ഷണ സംവിധാനവും ചേരുമ്പോൾ യുദ്ധപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

യുദ്ധമാരംഭിച്ച് അഞ്ചാഴ്ച പൂർത്തിയായിട്ടും വെടിവെപ്പും വ്യോമാക്രമണവും തുടരുന്ന സുഡാനിൽ യുദ്ധപരിഹാരത്തിനായി നിർദ്ദേശിക്കപ്പെട്ട ഒരു വെടിനിർത്തൽ കരാറും വിജയിച്ചിട്ടില്ല. കഴിഞ്ഞദിവസം സൗദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ സുഡാൻ സൈന്യത്തിന്റെയും അർദ്ധ സൈനിക വിഭാഗത്തിന്റെയും പ്രതിനിധികൾ ഒപ്പിട്ട കരാർ ഒരാഴ്ചത്തേക്ക് ഉള്ളതാണ്. തിങ്കളാഴ്ച വൈകിട്ട് മുതൽ ആരംഭിക്കുന്ന കരാർ പ്രകാരം പക്ഷേ അന്താരാഷ്ട്ര തലത്തിലുള്ള നിരീക്ഷണ സംവിധാനവും ഉണ്ടാകുമെന്നുള്ളതാണ് പ്രത്യേകത. ഏപ്രിൽ 15 മുതൽ ആരംഭിച്ച തെരുവ് യുദ്ധത്തിൽ സമവായ ചർച്ചകൾക്കായി പല ഘട്ടത്തിൽ സൗദിയിലെ ജിദ്ദ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നുവെങ്കിലും യുദ്ധം ചെയ്യുന്ന ഇരു വിഭാഗങ്ങളുടെയും തലവന്മാർ ഇനിയും എത്തിയിട്ടില്ല. ആരെങ്കിലുമൊരാൾ വിജയം കാണും വരെ യുദ്ധം തുടരുമെന്ന സാഹചര്യത്തിൽ പുതിയ കരാറും വിജയം കാണുമോ എന്ന കാര്യം സംശയമാണ്.

ഇതുവരെ 11 ലക്ഷം പേരെങ്കിലും സുഡാനിൽ നിന്ന് പലായനം ചെയ്ത യുദ്ധത്തിൽ പുതിയ മാർഗ്ഗത്തിലൂടെ മനുഷ്യപ്രതിസന്ധിയെങ്കിലും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യുദ്ധം ചെയ്യുന്ന ഇരുപക്ഷത്തു നിന്നും മൂന്നുപേർ വീതവും സൗദിയെയും അമേരിക്കയെയും പ്രതിനിധീകരിച്ച് മൂന്നുപേർ വീതവും നിരീക്ഷണ സംവിധാനത്തിൽ ഉണ്ടാകും. ഇതുവരെ 705 പേർ കൊല്ലപ്പെടുകയും 5000ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത യുദ്ധം തലസ്ഥാനനഗരിയിലും പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് പ്രധാനമായും തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News