സുഗന്ധഗിരി മരംമുറിക്കേസ്; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട് സുഗന്ധഗിരി മറംമുറി കേസിൽ കൂടുതൽ പേർക്കെതിരെ നടപടി. 3 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വയനാട് സുഗന്ധഗിരിയിൽനിന്ന് അനധികൃതമായി മരം മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസിന്‍റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരയുള്ള നടപടി.
കൽപ്പറ്റ റെയിഞ്ചിലെ സുഗന്ധഗിരി കാർഡമം പ്രോജക്ടിനായി കൈമാറിയ നിക്ഷിപ്ത വനഭൂമിയിലെ താമസക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്ന ഇരുപതോളം മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നൽകിയ അനുമതിയുടെ മറവിൽ 107-ഓളം മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറും 2 റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന്  വനം വകുപ്പ് വിജിലൻസ് വിഭാഗം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള നടപടി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here