
നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് തുടക്കം മുതൽ ഉയർന്നുകേട്ട സണ്ണി എം കപിക്കാടിന്റെ പേര് വെട്ടി കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സണ്ണി എം കപിക്കാട്. സ്ഥാനാർത്ഥി ചർച്ചകൾ അങ്ങോട്ട് പോയി ഉറപ്പിച്ചതല്ല എന്നും പ്രതിപക്ഷ നേതാവാണ് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തത് എന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ദളിത്, ആദിവാസി വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് നേരിട്ടാണ് തനിക്ക് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തതെന്നും അത് താൻ അങ്ങോട്ട് പോയി ആവശ്യപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പതിനെട്ടോളം സംഘടനകളുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം നടന്നത്. നൽകിയ ഉറപ്പ് എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല എന്ന് വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
സി.കെ. ജാനുവിനെ രാഷ്ട്രീയമായി ഉൾക്കൊള്ളാൻ കഴിയാതിരുന്ന കോൺഗ്രസിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിതരെയും ആദിവാസികളെയും രാഷ്ട്രീയ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിന് കോൺഗ്രസിന് എന്താണ് തടസ്സമെന്ന് അവർ വ്യക്തമാക്കണമെന്നും സണ്ണി എം. കപികാട് ആവശ്യപ്പെട്ടു. തങ്ങൾ ആരോടും സീറ്റ് ഇരന്നു ചെന്നിട്ടില്ലെന്നും, വാഗ്ദാനങ്ങൾ നൽകി പിന്നീട് അവഗണിക്കുന്നത് രാഷ്ട്രീയമായ തഴയലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

