
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാറിടത്തിൽ സ്‌പർശിച്ചാലോ പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിച്ചാലോ ബലാത്സംഗമോ അതിനുള്ള ശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി. ഉത്തരവിനെതിരായ ഹർജി വാദിക്കാൻ കോടതി അനുവദിച്ചില്ല. ഉത്തരവിലെ വാചകങ്ങൾ നീക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ബെല്ല ത്രിവേദി അധ്യക്ഷയായ ബെഞ്ചിന് മുമ്പാകെ എത്തിയ ഹർജി സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
ഹൈക്കോടതി വിധികൾക്കും ഉത്തരവിനും എതിരായ അപ്പീലുകൾ പ്രത്യേക അനുമതിയായി ഫയൽ ചെയ്യണ മെന്നും കോടതി ചൂണ്ടിക്കാട്ടി.അതേ സമയം പരാതിക്കാർക്ക് നേരിട്ട് ഹർജി സമർപ്പിക്കാമെന്നും കോടതി നിർദ്ദേക്ഷിച്ചു. കഴിഞ്ഞ ആഴ്ചയാണ് അലഹബാദ് ഹൈകോടതി പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതോ പൈജാമയുടെ ചരട് പൊട്ടിക്കുന്നതോ പീഡന ശ്രമത്തിൽ ഉൾപെടുത്താൻ ആവില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read: വീട്ടില്‍ പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി ആരംഭിച്ച് സുപ്രീംകോടതി
കീഴ്‌കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹർ നായാരൺ മിശ്ര വിചിത്രമായ വാദം ഉന്നയിച്ചത്. പവൻ, ആകാശ് എന്നിവർക്കെതിരെ കാസ്ഗഞ്ച് കോടതിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകൾ ചുമത്തിയത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ പ്രതികൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായാണ് കേസ്.
നേരത്തെയും ഇത്തരത്തിൽ വിവാദ ഉത്തരവുകൾ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗ കേസ് ഇരയെ പ്രതി നിർബന്ധമായി വിവാഹം കഴിക്കണമെന്ന വിവാധ വിധിയും പ്രസ്താവിച്ചത് അലഹാബാദ് ഹൈക്കോടതിയായിരുന്നു. ഫെബ്രുവരി 20ന് ജസ്റ്റിസ് കൃഷൻ പഹാലായിരുന്നു അന്ന് വിവാധ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി നരേഷ് മീണ ഇരയെ വിവാഹം കഴിച്ചോളാം എന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു വിചിത്ര വിധി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here