തൊണ്ടി മുതൽ കേസ്: മന്ത്രി ആന്‍റണി രാജുവിന് എതിരായ പുനരന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് എതിരായ പുനരന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ്  6 ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

വിദേശപൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി പ്രതിയായ ലഹരിമരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാല്‍, വിചാരണ അനന്തമായി നീണ്ടു.

ALSO READ:  മുട്ടില്‍ മരം മുറി; പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടും: മന്ത്രി എ കെ ശശീന്ദ്രന്‍

1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷീഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്. ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു. ആന്റണി രാജുവിന്റെ സീനിയറാണ് വക്കാലത്ത് എടുത്തത്. സെഷന്‍സ് കോടതിയില്‍ തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ഉള്‍വസ്ത്രം പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു.കേസില്‍ കൃത്രിമം നടന്നെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി അന്വേഷണത്തിനു നിര്‍ദേശം നല്‍കി.

2006ല്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. 2014ല്‍ കേസ് നെടുമങ്ങാട് കോടതിക്കു കൈമാറി. കോടതിയില്‍നിന്നു തൊണ്ടിമുതല്‍ വാങ്ങിയതും മടക്കി നല്‍കിയതും ആന്റണി രാജുവാണ്. തനിക്കെതിരെ ശേഖരിക്കാവുന്ന തെളിവുകളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ശേഖരിച്ചിട്ടും കേസ് എടുക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണു കോടതി എത്തിയതെന്നാണ് ആന്റണി രാജു നിയമസഭയില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ എടുത്ത കള്ളക്കേസാണിതെന്നും ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: ചക്രവാതച്ചുഴി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News