5 ,8 ക്ലാസ്സുകളിലെ പൊതുപരീക്ഷ:കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹർജി തിങ്കളാഴ്ച പരിഗണിക്കും

അഞ്ച്,എട്ട് ക്ലാസ്സുകളിൽ പൊതു പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്കൂൾ സംഘടനകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് .അസോസിയേഷൻ ഓഫ് അൺഎയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് ആണ് പൊതു പരീക്ഷകൾ കൊണ്ട് വരുന്നതിനെ എതിർത്ത് കൊണ്ട് ഹർജി സമർപ്പിച്ചത് .വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള നടപടിയെന്ന നിലയ്ക്കാണ് കർണ്ണാടക ഗവണ്മെന്റ് പൊതു പരീക്ഷകൾ കൊണ്ടു വരാൻ തീരുമാനിച്ചത്. കേരളത്തിലെയും ഗുജറാത്തിലെയും പരീക്ഷാ സമ്പ്രദായത്തെ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് 2022 ഡിസംബർ 12 ,ഡിസംബർ 13 , 2023 ജനുവരി 4 എന്നീ ദിവസങ്ങളിലായി മൂന്നു സർക്കുലറുകളും ഇറക്കിയിരുന്നു .ഇതനുസരിച്ച് സ്കൂൾ തലത്തിൽ പരീക്ഷകൾ നടത്തി സ്കൂൾ തലത്തിൽ തന്നെ മൂല്യനിർണ്ണയം നടത്തുന്ന രീതിക്ക് പകരം സംസ്ഥാന തലത്തിൽ പരീക്ഷയും മൂല്യനിർണ്ണയവും എന്ന രീതി കൊണ്ട് വരുന്നത് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരു പോലെ പ്രതികൂലമായി ബാധിക്കും എന്നാണ് ഹർജിക്കാരുടെ വാദം.മാത്രമല്ല പൊതു പരീക്ഷ സംബന്ധിച്ച സർക്കുലറുകൾ ഇറക്കുന്നതിനു മുൻപ് ബന്ധപ്പെട്ടവരുമായോ,സ്കൂളുകളുമായോ ,അധ്യാപകരോടോ വിദ്യാർത്ഥികളോടോ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു .വിഷയത്തിൽ ഹർജിക്കാർക്ക് അനുകൂലമായി സിംഗിൾ ബഞ്ച് പുറപ്പെടുവിച്ച വിധി മാർച്ച് 15 ന് ഹൈക്കോടതി റദ്ധാക്കിയിരുന്നു .

ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അസോസിയേഷൻ ഓഫ് അൺഎയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് ഹർജി സമർപ്പിച്ചത്.അഡ്വക്കേറ്റ് എആർ വേലൻ ഹർജി സുപ്രീം കോടതിയുടെ അടിയന്തിര പരിഗണയ്ക്കായി സമർപ്പിച്ചെങ്കിലും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഹർജി മാർച്ച് 27 ലേക്ക് മാറ്റുകയായിരുന്നു . വിഷയത്തിൽ അനിശ്ചിതത്വങ്ങൾക്കിട വരുത്തില്ലെന്നും ,27 ന് വാദം കേൾക്കുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here