കേരള സ്റ്റോറിക്കെതിരായ ഹര്‍ജി സുപ്രീംകോടതി മെയ് 15 ന് പരിഗണിക്കും

ദില്ലി: ‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തിനെതിരായ  ഹര്‍ജി സുപ്രീം കോടതി മെയ് 15 ന് പരിഗണിക്കും. ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.അതിനെതിരെയുള്ള ഹര്‍ജിയാണ് മെയ് 15 ന് സുപ്രീംകോടതി പരിഗണിക്കുക.

ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. എത്രയും വേഗം പരിഗണിക്കേണ്ട കേസാണിതെന്ന് കപില്‍ സിബല്‍ വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് മെയ്15 ന് കേള്‍ക്കാന്‍ സിപ്രീം കോടതി തീരുമാനിച്ചത്.

കേരളം തീവ്രവാദ സംഘടനകളുടെ ഹബ്ബാകുന്നു എന്ന തരത്തില്‍ തെറ്റായ സന്ദേശം കേരള സ്റ്റോറി പടര്‍ത്തുന്നു എന്നതാണ് ഉയരുന്ന  ആരോപണം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മെയ് 5 ന് ആണ് കേരള ഹൈക്കോടതി തള്ളിയത്. ചിത്രത്തിന്‍റെ ടീസര്‍ പരിശോധിച്ചപ്പോള്‍ ഇസ്ലാം വിരുദ്ധതയോ ഏതെങ്കിലും മതത്തിനെതിരായ ആരോപണങ്ങളോ കാണാനായില്ല എന്നതായിരിന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചിത്രമുയര്‍ത്തുന്ന ആരോപണം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയാണെന്നും ജസ്റ്റിസുമാരായ എന്‍ നഗരേഷ്, സോഫി തോമസ് എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരള സ്റ്റോറിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി മെയ് നാലിന് മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളും സുപ്രീംകോടതി മെയ് 15 ന് പരിഗണിച്ചേക്കും. സമൂഹത്തിലെ വലിയ എതിര്‍പ്പുകള്‍ തള്ളി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തുടരുകയാണ്. ഇത്രയും വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും കാര്യമായ ചലനം ചിത്രത്തിന് ഉണ്ടാക്കാനാകുന്നില്ലെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

സിനിമ  സംഘപരിവാറിന്‍റെ രാഷ്ട്രീയ സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം ഇതിനകം പ്രതികരിച്ചു ക‍ഴിഞ്ഞു. സിനിമയുടെ പ്രദര്‍ശനം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശ് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചു.

അടിയന്തര പ്രധാന്യത്തോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News