അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെ നവി മുംബൈയിലെ ഘാർഖറിൽ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാര വിതരണ ചടങ്ങിലാണ് ദുരന്തമുണ്ടായത്. സൂര്യാതപമേറ്റ ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രി മാത്രം എട്ടു പേർക്ക് ജീവന്‍ നഷ്ടപ്പെട്ടു.

അപ്പാസാഹെബ് ധർമാധികാരി എന്നറിയപ്പെടുന്ന ആക്ടിവിസ്റ്റ് ദത്താത്രേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. മരണപ്പട്ടവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയിലുള്ളവരുടെ ചികിത്സച്ചെലവുകളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.

പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവച്ച് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സർക്കാർ സ്പോൺസേഡ് ദുരന്തമാണ് നടന്നതെന്ന് എൻസിപിയും ആരോപിച്ചു.

ആശുപത്രിയിൽ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും രൂക്ഷ വിമർശനങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചു. കൊടുംചൂടിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകളെല്ലാം ലംഘിക്കപ്പെട്ടു. ദുരന്തത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലേ വിമർശിച്ചു. ജീവന്‍റെ വിലയാണോ അഞ്ച് ലക്ഷമെന്ന് സംസ്ഥാന സർക്കാറിനോട് സുലേ ചോദിച്ചു.

ഖാർഘറിലെ തുറന്ന ഗ്രൗണ്ടിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നടന്ന ചടങ്ങിലേക്ക് അപ്പാസാഹെബ് ധർമാധികാരിയുടെ പതിനായിരക്കണക്കിന് അനുയായികളാണ് പങ്കെടുത്തത്. 42 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിർജലീകരണത്തെ തുടർന്ന് പലരും ഛർദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News