നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു, അതിജീവിത ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൂന്ന് കോടതികളിലാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍. കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.

9/1/18 ന് രാത്രി 9.58 ന്‌മെമ്മറി കാര്‍ഡ് പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റാണ്. 13/12/ 18 ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കുമാണ്. ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്‍, മെമ്മറി കാര്‍ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 10.58 ന് ശിരസ്തദാറിന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്ന് റിപ്പോര്‍ട്ട്.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയോ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്.അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം.

അന്വേഷണം നടത്തിയത് നിയവിരുദ്ധമായെന്ന് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണത്തില്‍ പൊലീസിന്റെ സഹായം തേടിയിട്ടില്ല. അന്വേഷണം തന്റെ ഭാഗം കേള്‍ക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചു. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ബോധപൂര്‍വ്വമെന്നും അതിജീവിത ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ഫാക്ട് ഫൈന്‍ഡിങ്ങ് ആണ്. എന്നാല്‍ നടത്തിയത് ഫാക്ട് ഹൈഡിങ്ങെന്നും അതിജീവിത പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും സംഭവത്തില്‍ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നും അതിജീവിത ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. കേസ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പരാതിക്കരിയായ തന്നെ മാറ്റി നിര്‍ത്തി അതീവ രഹസ്യമായി നടത്തി ഈ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News