
ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.
തൃണമൂൽ കോൺഗ്രസിൻറെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റ് നേടിയിരുന്നു. നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു, മമത ബാനർജിയെ ഭവാനിപൂരിൽ 15,000ൽ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയിൽ തുടങ്ങി തൃണമൂൽ കോൺഗ്രസിൽ മമതയുടെ വലംകൈയായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ ആളാണ് സുവേന്ദു അധികാരി.
അതേസമയം, ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. ബിജെപി – തൃണമൂൽ സംഘർഷം വ്യാപകമാണ്. സംഘർഷങ്ങളിൽ നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സുവേന്ദു അധികാരിയുടെ അടുത്ത അനുയായിയായ ചന്ദ്രനാഥും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

