‘അല്ലയോ പുരോഹിതരേ ഓർമ്മയുണ്ടോ ഈ മുഖം’, വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി

ഈസ്റ്റര്‍ ദിനത്തില്‍ നരേന്ദ്രമോദിയെ പുകഴ്ത്തിയ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഫാദർ സ്റ്റാൻ സ്വാമിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ”അല്ലയോ പുരോഹിതരേ ഓർമ്മയുണ്ടോ ഈ മുഖം,പേര് Father Stan Swamy, മരിച്ചതല്ല
ദാഹജലം കൊടുക്കാതെ കൊന്നതാണ്” എന്ന കുറിപ്പോടെയാണ് വിമർശനം.

ഭീമ കൊറേഗാവ് കേസില്‍ ഭരണകൂടം അറസ്റ്റ് ചെയ്യുകയും പിന്നീട് മരണത്തിന് കീഴ്പ്പെടുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മറക്കരുതെന്ന ഓർമപ്പെടുത്തലാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തിയതും കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മോദി നല്ല നേതാവാണെന്നും ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നുമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സഭാ ആസ്ഥാനത്തെത്തി കണ്ടു. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടെങ്കിലും സൗഹൃദസന്ദര്‍ശനം എന്നത് മാത്രമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചു.

കണ്ണൂരില്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിയെ അനുകൂലിച്ചുള്ള ബിഷപ്പിന്റെ പ്രസ്താവനയിലുള്ള പ്രതീക്ഷ പി.കെ കൃഷ്ണദാസ് പങ്കുവച്ചത് കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മുഖം തുറന്നുകാട്ടി.

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെയും ബി.ജെ.പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. ദീര്‍ഘനേരം നേതാക്കളും ബിഷപ്പുമായി കൂടിക്കാഴ്ച്ച നീണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹത്തെ ഒപ്പംനിർത്താനുള്ള ഒരു നീക്കം കൂടിയാണ് ബിജെപി ഈസ്റ്റര്‍ ദിനത്തില്‍ നടത്തുന്നത് എന്നതാണ് രാഷ്ട്രീയ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here