
തമിഴ്‌നാട് നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ച് തുടങ്ങിയ സഭാ സമ്മേളനത്തിൽ പിന്നാലെ ദേശിയഗാനവും ആലപിച്ചു. എന്നാൽ വന്ദേമാതരം നിയമസഭയിൽ ആലപിച്ചില്ല. സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് ആണ് ഇന്ന് തുടക്കമായത്.
തമിഴ്‌നാട് നിയമസഭയിൽ ചരിത്രപരമായ ചട്ട ഭേദഗതി ആണ് നടത്തിയിരിക്കുന്നത്. ഇനി മുതൽ സഭാ സമ്മേളനങ്ങൾ ആരംഭിക്കുന്നത് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തോട് ആലപിച്ചുകൊണ്ടായിരിക്കും. സമ്മേളനത്തിന്റെ സമാപനത്തിൽ മാത്രമായിരിക്കും ദേശീയ ഗാനം ആലപിക്കുക. ഇതുസംബന്ധിച്ച ചട്ട ഭേദഗതി പ്രമേയം സ്പീക്കർ എം അപ്പാവു സഭയിൽ അവതരിപ്പിച്ചു. സഭയിലെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഈ നിയമം കർശനമായി പാലിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.
നേരത്തെ, സഭയുടെ തുടക്കത്തിൽ ദേശീയ ഗാനവും സമാപനത്തിൽ സംസ്ഥാന ഗാനവുമായിരുന്നു ആലപിച്ചിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ വിസമ്മതിച്ചു എന്ന തരത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സഭയുടെ പരമാധികാരവും തമിഴ് സംസ്‌കാരത്തിന്റെ ഔദ്യോഗികതയും ഉയർത്തിപ്പിടിക്കാൻ സ്പീക്കർ ഇടപെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

