
തീവണ്ടിപ്പാതകളിൽ കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഡ്രോൺ യൂണിറ്റുകൾ സജ്ജമാക്കി തമിഴ്‌നാട് വനംവകുപ്പ്. പദ്ധതിയുടെ ഉദ്ഘാടനം വനംമന്ത്രി ആർ.എസ് രാജ കണ്ണപ്പൻ നിർവഹിച്ചു. മധുക്കര വനമേഖലയിൽ മൂന്നിടങ്ങളിലായി 8.67 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
നിലവിൽ വനമേഖലയിലുള്ള എ.ഐ ക്യാമറകൾക്ക് 500 മീറ്റർ വരെയുള്ള ദൂരമേ നിരീക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ ഡ്രോണുകൾ ഉപയോഗിച്ച് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ ആനകളുടെ സാന്നിധ്യം കണ്ടെത്താനാകും. മൂന്ന് യൂണിറ്റുകളിലായി പ്രവർത്തിക്കുന്ന ഡ്രോണുകൾ മുഴുവൻ സമയവും നിരീക്ഷണം തുടരും. ആനകളുടെ നീക്കം മനസ്സിലാക്കി തത്സമയം വനംവകുപ്പിന്റെ കൺട്രോൾ റൂമിലേയ്ക്ക് വിവരങ്ങൾ കൈമാറും.
Also read: ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ്-ഇസ്രായേൽ ആക്രമണം ? റിപ്പോർട്ടുകൾ തള്ളി ഐഎഇഎ
ആനകൾ പാളത്തിന് അടുത്തേയ്ക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ റെയിൽവേ അധികൃതരെ അറിയിക്കുകയും തീവണ്ടികളുടെ വേഗത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിരീക്ഷണത്തിന് പുറമെ, ആനകളെ കാട്ടിലേയ്ക്ക് തന്നെ തുരത്തുന്നതിനായി ലൗഡ് സ്പീക്കറുകളും ശക്തമായ സർച്ച് ലൈറ്റുകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. കാട്ടാനകളെ നിരീക്ഷിക്കാൻ എ.ഐ നിയന്ത്രിത ഡ്രോണുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിതെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

