
തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച യുവതിയെ സഹോദരൻ തലക്കടിച്ച് കൊന്നു. തിരുപ്പൂർ ജില്ലയിലെ പല്ലടത്തിനടുത്തുള്ള പരുവയിലാണ് സംഭവം. 22കാരിയായ വിദ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം യുവതിയുടേത് അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ കുടുംബം ശ്രമിച്ചു.
മാർച്ച് 30നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വിദ്യയെ സഹോദരൻ തലയ്ക്കടിച്ച് കൊന്ന ശേഷം അച്ഛൻ്റേയും അമ്മയുടേയും അറിവോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ശേഷം വിദ്യ അലമാര വീണ് മരിച്ചതെന്നാണ് ഇവർ മറ്റുള്ളവരോട് പറഞ്ഞത്.
ALSO READ; കഥ അടിച്ചുമാറ്റിയതോ? ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന ‘ലാപതാ ലേഡിസി’നെതിരെ കോപ്പിയടി ആരോപണം
വിദ്യയുടെ മരണത്തിൽ നാട്ടുകാർക്ക് സംശയം തോന്നിയതോടെയാണ് കൊലപാതക വിവരം ചുരുളഴിയുന്നത്. വിദ്യയുടെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (വിഎഒ) പൂങ്കൊടി കാമനായക്കൻപാളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി മൃതദേഹം പുറത്തെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
മൃതദേഹം പുറത്തെടുത്ത ശേഷം, പല്ലടം റവന്യൂ ഓഫീസറുടെ മേൽനോട്ടത്തിൽ തിരുപ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സംഘം പോസ്റ്റ്‌മോർട്ടം നടത്തി. അപകട മരണമാണെന്ന കുടുംബത്തിന്റെ വാദത്തിന് വിരുദ്ധമായി തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് ഇതോടെയാണ് കണ്ടെത്തിയത്. പിന്നാലെ അപകടം നടന്നതായി പറയപ്പെടുന്ന വീട്ടിൽ ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയതോടെ രക്തക്കറകളടക്കം കണ്ടെത്തി. ഇതോടെയാണ് വിദ്യയുടേത് കൊലപാതകം തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്.
കോയമ്പത്തൂർ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥിനിയായ വിദ്യ വിജയപുരത്ത് നിന്നുള്ള തന്റെ കോളേജ് സഹപാഠിയായ വെൺമണിയുമായി പ്രണയ ബന്ധത്തിലായിരുന്നു. വിവാഹാഭ്യർത്ഥനയുമായി വെൺമണി ദിവ്യയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അവരത് എതിർത്തു. അന്യജാതിയിലുള്ളയാളുമായി വിവാഹം നടത്തിക്കൊടുക്കില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. ഇതിന് പിന്നാലെ യുവാവുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കാൻ ദിവ്യയ്ക്ക് കുടുംബം നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും ദിവ്യ യുവാവുമായി സമ്പർക്കം പുലർത്തിയതോെടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here