
തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ ജാതിയില്ലാ രാഷ്ട്രീയത്തിന് വഴി മാറ്റാൻ ജോസഫ് വിജയ് എന്ന കച്ചവട സിനിമയുടെ മുടിചൂടാ മന്നന് കഴിയുമോ എന്നറിയാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. വോട്ടെടുപ്പ് അടുക്കും തോറും തമിഴ് രാഷ്ട്രീയത്തിനും അടിയൊഴുക്കുകൾ വർധിക്കുന്നതായി സൂചന. ഭരണ തുടർച്ചയിൽ ഡിഎംകെ മുന്നോട്ട് പോകുമെങ്കിലും ജയലളിതയുടെ പാർട്ടിയുടെ അടിത്തറ, വിജയ് തകർക്കുമെന്ന് സൂചന.
ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ദ്രാവിഡ രാഷ്ട്രീയം പറയുന്ന പാർട്ടികളെ മാത്രം പ്രതിഷ്ഠിച്ചിട്ടുള്ള തമിഴ്മക്കൾ ഇത്തവണ മാറി ചിന്തിക്കുമോ എന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റ് നോക്കുന്നത്. കേവലമൊരു ഫാൻസ് അസോസിയേഷൻ എന്ന സങ്കൽപ്പത്തിൽ നിന്നും ആളെ കൂട്ടാനും അത് വോട്ടാക്കി മാറ്റാനും കഴിയുന്ന ഉത്തരവാദിത്വ രാഷ്ട്രീയത്തിലേയ്ക്ക് വിജയ് വന്ന സൂചനകൾ ടി.വി.കെ. പ്രവർത്തകർ നൽകി കഴിഞ്ഞു. 14.59 ലക്ഷം യുവവോട്ടർമാരാണ് തമിഴ്നാട്ടിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നത്. 20 മുതൽ 29 വയസ് വരുന്ന വോട്ടർമാരുടെ എണ്ണം 1.07 കോടി വരും. ഇവർ വിജയുടെ വ്യക്തിപ്രഭാവത്തിൽ ടിവികെയ്ക്ക് വോട്ട് ചെയ്യുമെന്നാണ് വിജയ് ഓഫീസിന്റെ കണക്ക് കൂട്ടൽ.
ALSO READ: ഇടതൊരുങ്ങി കളം നിറയാൻ; പശ്ചിമബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് 23ന്
ഇത് കൂടാതെ 30-39 വയസ് വരുന്ന വോട്ടർമാർ 1.16 കോടിയുണ്ട്. ഇവർക്കും വിജയിലാണത്രേ പ്രതീക്ഷ. എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ ഭരണ തുടർച്ച നിലനിറുത്തും. അതേ സമയം തമിഴ് വോട്ടർമാരെ ആകകർഷിക്കാൻ കഴിയുന്ന ഒരു നേതാവ് ഇല്ലാതെ ഉലയുന്ന എടപ്പാടി പളനിസ്വാമിയുടെ എ.ഐ.എ.ഡി.എം.കെ യുടെ സ്ഥാനത്ത് വിജയും ടിവികെയും വന്നേയ്ക്കാം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്ക് അനുസരിച്ച് ഡി.എം.കെയ്ക്ക് 37.7 ശതമാനം വോട്ട് ഷെയർ ഉണ്ട്. എ.ഐ.എ.ഡി.എം.കെയ്ക്ക് 22.6 ശതമാനം മാത്രം. ഇതിൽ വിള്ളൽ വീഴ്ത്താൻ വിജയ്ക്ക് കഴിഞ്ഞാൽ 2026ലെ തെരഞ്ഞെടുപ്പ് ഫലം അമ്പരപ്പിക്കുന്നതാകും. തമിഴ്നാട്ടിലെ ആകെയുള്ള 234 സീറ്റിലും മത്സരിക്കുന്ന ഏക പാർട്ടിയും വിജയ് മാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

