ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട്ടിൽ സമത്വത്തിന്റെ പുതിയ യുഗമെന്ന് എം കെ സ്റ്റാലിൻ

ക്ഷേത്രപൂജാരിമാരായി മൂന്നു യുവതികള്‍. തമിഴ്‌നാട്ടിലാണ് സംഭവം. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാരാകാൻ തയ്യാറായി നിൽക്കുന്നത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് 2022- 2023 അധ്യയന വർഷത്തിലാണ് ഇവർ പരിശീലനം പൂർത്തീകരിച്ചത്. സെപ്റ്റംബർ 12 ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബുവിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

ALSO READ: നിപ പരിശോധന വേഗത്തിലാക്കാന്‍ മൈബൈല്‍ ലാബും: മന്ത്രി വീണാ ജോര്‍ജ്

അതേസമയം പരിശീലനം പൂർത്തിയാക്കിയ ഇവരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. വിമാനം ഓടിച്ചാലും, ബഹിരാകാശത്തേക്ക് പോയി വന്നാലും ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയിൽ നിന്ന് സ്ത്രീകൾക്ക് വിലക്ക് നേരിട്ടിരുന്നു. സ്ത്രീ ദൈവങ്ങൾക്കുള്ള ക്ഷേത്രങ്ങളിൽ പോലും അതായിരുന്നു സ്ഥിതിയെന്നും എന്നാൽ അതിനും ഒടുവിൽ മാറ്റം വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നേരത്തെയും ഇത്തരം വാർത്തകളിലൂടെ തമിഴ്നാട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2021 ൽ സുഹഞ്ജന ഗോപിനാഥ് എന്ന യുവതിയെ പൂജാരിയായി നിയമിച്ചിട്ടുണ്ട്. ചെങ്കൽപട്ടിലെ മടമ്പാക്കം പ്രദേശത്തുള്ള ധേനുപുരീശ്വര ക്ഷേത്രത്തിലാണ് യുവതിയെ പൂജാരിയായി നിയമിച്ചത്.

ALSO READ: സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളില്‍ വിരമിച്ച അദ്ധ്യാപകരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണം: എസ്.എഫ്.ഐ

ഭഗവാനെ സേവിക്കണമെന്ന ആഗ്രഹത്തിലാണ് അർച്ചകർ പരിശീലനത്തിന് ചേർന്നതെന്നാണ് പരിശീലനം പൂർത്തീകരിച്ചവരിൽ ഒരാളായ രമ്യ പറഞ്ഞത്. പ്രധാന ക്ഷേത്രത്തിൽ തന്നെ അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഒരു പുരുഷ കോട്ട തകർക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു. ഇവരോടൊപ്പം പരിശീലനം പൂർത്തിയാക്കിയവരിൽ 91 പുരുഷന്മാരും ഉൾപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here