മത്സ്യബന്ധനബോട്ട് രൂപംമാറ്റി വിനോദസഞ്ചാരബോട്ടാക്കി; ക്ഷണിച്ചുവരുത്തിയ ദുരന്തം

താനൂര്‍ ബോട്ടപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോട്ട് സര്‍വീസ് നടത്തിയവരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചകളെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ബോട്ട് സര്‍വീസ് പാടില്ലെന്നാണ് നിബന്ധന. ഇത് വകവെയ്ക്കാതെയാണ് താനൂരില്‍ ബോട്ട് സര്‍വീസ് നടത്തിയത്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷാപ്രവര്‍ത്തനമടക്കം ദുഷ്‌കരമാകാന്‍ ഇത് കാരണമായെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

താനൂരില്‍ അപകടത്തില്‍പ്പെട്ടത് രൂപംമാറ്റിയ ബോട്ടാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടാക്കി മാറ്റുകയായിരുന്നു. ഇതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഉള്‍പ്പെടുത്താന്‍ കഴിയുന്നതില്‍ അധികം ആളുകളെ കയറ്റി. കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ബോട്ട് സര്‍വീസിന് ടിക്കറ്റ് നല്‍കുന്നത് വലിയവര്‍ക്ക് മാത്രമാണെന്നും കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കാറില്ലെന്നും നാട്ടുകാരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി.
ബോട്ട് താഴ്ന്നുപോകുകയല്ല ചെയ്തത്. തിരിഞ്ഞു മറിയുകയാണുണ്ടായത്. കടലിനോട് ചേര്‍ന്നു നില്‍ക്കുന്ന ആഴം കൂടിയ സ്ഥലത്താണ് അപകടം നടന്നതെന്നും നീന്തല്‍ വശമുള്ളവര്‍ക്ക് പോലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും പ്രദേശവാസി പറയുന്നു. ഇവിടെ ഇറങ്ങിയാല്‍ ചളിയില്‍ കാല്‍ കുടുങ്ങുമെന്നും കയറിവരിക ശ്രമകരമാണെന്നും പ്രദേശവാസി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ അപകടമുണ്ടായത്. ഇരുപത്തിരണ്ട് പേര്‍ മരിച്ചതായാണ് വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അഞ്ച് കുട്ടികള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News