കണ്ണീരായി താനൂർ, മരിച്ചവരിൽ ഒരു പൊലീസുകാരനും

മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അത്ലാന്റികോ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ ഒരുഭാഗം ഇപ്പോഴും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുക്കുന്നത്.

പരപ്പനങ്ങാടി സ്വദേശി ഹസ്ന(18), സഫ്ന (7), ഫാത്തിമ മിന്ഹ (12), കാട്ടിൽ പീടിയാക്കൽ സിദ്ധീഖ് (35), ജലസിയ ജാബിർ(40),  അഫ്ലാഹ് (7), അൻഷിദ്, റസീന, ഫൈസാൻ(03) എന്നിവരുടെ മൃതദേഹങ്ങൾ തിരൂരങ്ങാടി THQH-ല്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും. മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News