കരുത്തരെ തകര്‍ത്ത് ഇന്ത്യ, സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയം

ലോകകപ്പ് ഗ്രൂപ് സ്റ്റേജ് മത്സരത്തില്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയവുമായി ഇന്ത്യ അപരാജിത മുന്നേറ്റം തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൊഹ്ലിയുടെ സെഞ്ച്വറിക്കരുത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക 27.1 ഓവറില്‍  83 റണ്‍സിന് പുറത്തായി.  ഇന്ത്യയ്ക്ക് വേണ്ടി ജഡേജ 9 ഓവറില്‍ 33 റണ്‍സ് വ‍ഴങ്ങി അഞ്ച് വിക്കറ്റ് വീ‍ഴ്ത്തി. കൊഹ്ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

14 റണ്‍സെടുത്ത മാര്‍കോ ജാന്‍സനാണ് സൗത്താഫ്രിക്കയുടെ ടോപ്സ്കോറര്‍. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ 2 വിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും വീ‍ഴ്ത്തി.

ALSO READ: ഭൂപേഷ് ബാഗേലിന് കുരുക്ക് മുറുകുന്നു! വെളിപ്പെടുത്തലുമായി പ്രതി

വിരാട് കൊഹ്ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്‍റെ നെടും തൂണായത്. 121 പന്തില്‍ നിന്ന് 101 റണ്‍സ് നേടി കൊഹ്ലി പുറത്താകാതെ നിന്നു. 87 പന്തില്‍ 77 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ബാറ്റിങിന് ശക്തി പകര്‍ന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രോഹിത് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

24 പന്തില്‍ 40 റണ്‍സ് നേടിയ രോഹിതും 24 പന്തില്‍ 23 നേടിയ ഗില്ലും പുറത്തായതിന് പിന്നാലെ ശ്രദ്ധിച്ച് കളിച്ച കൊഹ്ലി ശ്രേയസ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. ശ്രേയസിന് പിന്നാലെ എത്തിയ രാഹുല്‍ 6 റണ്‍സെടുത്ത് പുറത്തായി. വമ്പനടികള്‍ക്ക് ശ്രമിച്ച് സൂര്യകുമാര്‍ 14 പന്തില്‍ 22 റണ്‍സെടുക്കുമ്പോഴേക്കും ഷംസിയുടെ പന്തില്‍ ഡികോകിന്‍റെ കൈയിലൊതുങ്ങി. ഇവര്‍ക്ക് പിറകെയെത്തിയ ജഡേജ 15 പന്തില്‍ 29 റണ്‍സടിച്ച് ഇന്ത്യന്‍ ഇന്നിങിസിനെ അവസാന ലാപില്‍ വേഗത്തിലാക്കി.

ALSO READ:  കേരളീയത്തിന് വലിയ സ്വീകാര്യത, മണി ശങ്കർ അയ്യർ പങ്കെടുത്തത് നല്ല പ്രവണത; മന്ത്രി എം ബി രാജേഷ്

ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്‌റെയ്‌സ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. സ്പിന്നര്‍ കേശവ് മഹാരാജ് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചു. 10 ഓവറില്‍ വെറും 30 റണ്‍സാണ് മഹാരാജ് വഴങ്ങിയത്.

കളിച്ച 8 കളിയും ജയിച്ച് 16 പോയിന്‍റുമായി ഒന്നാമതാണ് ഇന്ത്യ. ആറ് ജയവും 2 തോല്‍വിയുമായി സൗത്താഫ്രിക്ക രണ്ടാമതുണ്ട്. ഇരു ടീമുകളും സെമി ഉറപ്പിച്ചു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവരാണ് സെമിയിലേക്ക് കടക്കാന്‍ മത്സരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇത്തവണ ആദ്യം പുറത്തായത്. ബംഗ്ലാദേശും പുറത്തായി. ശ്രീലങ്കയും നെതര്‍ലന്‍ഡസും പുറത്താകുമെന്ന് ഉറപ്പായിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News