
പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ആന്ത്രോപിക്കിന്‍റെ ക്ലോഡ് കോഡ് (Claude Code) AI ടൂൾ ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി ആമസോൺ. ഔദ്യോഗിക അനുമതിയില്ലാതെ ലൈവ് പ്രൊഡക്റ്റുകൾക്കോ പ്രൊഡക്ഷൻ കോഡുകൾക്കോ വേണ്ടി ക്ലോഡ് കോഡ് ഉപയോഗിക്കാൻ പാടില്ലെന്ന് ആമസോൺ ജീവനക്കാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. മൈക്രോസോഫ്റ്റ് തങ്ങളുടെ എഞ്ചിനീയർമാരോട് ക്ലോഡ് കോഡ് പരീക്ഷിക്കാനും അതിന്റെ പ്രകടനത്തെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകാനും ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നമ്മുടെ ടെർമിനലിലോ ഡെസ്‌ക്‌ടോപ്പ് ആപ്പിലോ പ്രവർത്തിക്കുന്ന ആന്ത്രോപിക്കിൽ നിന്നുള്ള ഒരു AI- പവേർഡ്, ഏജന്റ് കോഡിംഗ് അസിസ്റ്റന്റാണ് ക്ലോഡ് കോഡ്.
ആമസോണിലെ ക്ലോഡ് കോഡ് നിയന്ത്രണത്തിൽ ജീവനക്കാർ അത്ര ഹാപ്പിയല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 1,500 ഓളം ജീവനക്കാരാണ് കമ്പനി തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്. പകരം ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ട ആമസോണിന്റെ തന്നെ ഇൻ-ഹൗസ് AI കോഡിംഗ് അസിസ്റ്റന്റായ ‘കിരോ’ യ്ക്ക് നേരെയും ജീവനക്കാർ വിമർശനമുയർത്തിയിട്ടുണ്ട്. ചില ജോലികൾക്ക് കിരോയേക്കാൾ മികച്ചത് ക്ലോഡ് ആണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
അതേസമയം നിയന്ത്രണം വാർത്തയായതോടെ, ക്ലോഡ് കോഡിന് മേൽ നിരോധനമില്ലെന്നും എന്നാൽ പ്രൊഡക്ഷൻ കോഡ് നിർമ്മാണത്തിന് കർശനമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി ആമസോൺ വക്താവ് രംഗത്തെത്തിയിരുന്നു. ആന്ത്രോപിക്കുമായി പങ്കാളിത്തമുള്ള കമ്പനിയാണ് ആമസോൺ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

