
ഷവോമിക്ക് ലീഗല്‍ നോട്ടീസയച്ച് ആപ്പിളും സാംസങും. തങ്ങളുടെ ഉൽപ്പന്നങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്. ഷവോമിയുടെ ഉൽപ്പന്നങ്ങളെ ആപ്പിളിന്റെ ഐഫോണുകളുമായും സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളും ടെലിവിഷനുകളുമായും നേരിട്ട് താരതമ്യം ചെയ്ത് അവയുടെ മൂല്യത്തെയും സാങ്കേതികവിദ്യയെയും ചോദ്യം ചെയ്യുന്ന പരസ്യങ്ങളാണ് ചെയ്യുന്നെന്ന് കാട്ടിയാണ് നിയമനടപടികൾക്ക് കാരണം.
ആപ്പിളും സാംസങും വെവ്വേറെ നോട്ടീസുകളാണ് ഷവോമിക്ക് അയച്ചത്. ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ തങ്ങളുടെ ബ്രാൻഡിൻ്റെ മൂല്യം സംരക്ഷിക്കുക എന്നതാണ് ഈ നിയമനടപടിയുടെ ലക്ഷ്യം. ഷവോമിയുടെ പരസ്യങ്ങൾ തങ്ങളുടെ ബ്രാൻഡ് മൂല്യത്തിന് ദോഷം വരുത്തിയതാണ് ഈ നോട്ടീസ് നൽകിയതിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ആപ്പിള്‍, സാംസങ്, ഷവോമി എന്നീ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ചിലും ഏപ്രിലിലും ആപ്പിളിന്റെ ഐഫോൺ 16 പ്രോ മാക്സിനെ ലക്ഷ്യമിട്ട് ഷവോമി ഫുൾ പേജ് പരസ്യങ്ങൾ നൽകിയിരുന്നു. ഐഫോണിന്റെ വിലയും സവിശേഷതകളും ഷവോമിയുടെ 15 അൾട്രാ മോഡലുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഈ പരസ്യം. ഐഫോൺ ശരിക്കും “മികച്ചതാണോ” എന്നും പരസ്യം ചോദ്യം ചെയ്തു. സാംസങിനെതിരെയും ഷവോമി സമാനമായ തന്ത്രങ്ങൾ സമൂഹമാധ്യമത്തില്‍ ഉപയോഗിച്ചു.
ALSO READ: സാംസങ് ഇവൻ്റിന് മുൻപേ റിയൽമി എത്തും; പുത്തൻ ഫോണിൻ്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
പിന്നീട് ഷവോമി തങ്ങളുടെ ക്യുഎൽഇഡി ടെലിവിഷനുകളെ സാംസങിന്റെ എൽഇഡി ടിവികളുമായി താരതമ്യം ചെയ്ത് പരസ്യം നൽകി. സാംസങ് “പഴയ സാങ്കേതികവിദ്യ” അതേ വിലയ്ക്ക് നൽകുമ്പോൾ, തങ്ങൾ “ഭാവി സാങ്കേതികവിദ്യ” വാഗ്ദാനം ചെയ്യുന്നുവെന്നും ഷവോമി അവകാശപ്പെട്ടു.
നിലവിൽ ആപ്പിളും സാംസങും നോട്ടീസ് മാത്രമാണ് നൽകിയിട്ടുള്ളതെങ്കിലും, സാഹചര്യം വഷളായാൽ ബ്രാൻഡിനുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

