
ചൊവ്വയുടെ ഉപരിതലത്തിൽ വർക്കലയും തുമ്പയും ബേക്കലും പെരിയാറുമൊക്കെ ഉണ്ടെന്ന് അറിയാമോ? ചൊവ്വയിലെ ഗവേഷണ പ്രാധാന്യമുള്ള ഗർത്തങ്ങളുടെ പേരുകൾ കേരളത്തിലെ വർക്കല, തുമ്പ, ബേക്കൽ എന്നൊക്കൊയാണ് ഇനി അറിയപ്പെടുക. ഈ ഗർത്തങ്ങൾ മാത്രമല്ല അതിനൊട് ചേർന്ന വറ്റിയ നീർച്ചാലിന്റെ പേര് പെരിയാർ എന്നുമാണ്.
അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയൻ (ഐഎയു) ഈ പേരുകൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളായ ശാസ്ത്രജ്ഞർ ഡോ. വി.ജെ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാൽ കാക്കശ്ശേരിയുടെയും നിർദേശപ്രകാരമാണ് ഈ പേരുകൾ അംഗീകരിക്കപ്പെട്ടത്.
ആദ്യമായാണ് ചൊവ്വയുടെ ഉപരിതലത്തിൽ കേരളത്തിന്റെ സ്ഥലപേരുകളിൽ സ്ഥലങ്ങൾ ഉണ്ടാകുന്നത്. ചൊവ്വയിലെ വർക്കലക്കും തുമ്പക്കും ബേക്കലിനും സമീപമുള്ള 50 കിലോമീറ്ററിലധികം വലുപ്പവും 350കോടി വർഷം പഴക്കമുള്ള ഗർത്തത്തിന്റെ പേര് കൃഷ്ണ ഗർത്തമാണ്. ഈ നിർദേശിച്ചതും ഇവരാണ്.
ചൊവ്വയിലുള്ള വലിയ ഗർത്തങ്ങൾക്ക് ജ്യോതിശ്ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകണമെന്ന മാനദണ്ഡം നിലനിൽക്കുന്നതിനാൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്ടറായിരുന്ന എം.എസ്. കൃഷ്ണന്റെ പേര് ഈ ഗർത്തത്തിന് നൽകിയത്.
Also Read: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വെള്ളമുണ്ടോ? അന്വേഷണത്തിനായി ഇന്ത്യ-ജപ്പാൻ സംയുക്ത പര്യവേക്ഷണം
കാസർഗോഡ് ഗവ. കോളേജ് ജിയോളജി വിഭാഗം അസി. പ്രൊഫസറാണ് ഡോ. ആസിഫ് ഇഖ്ബാൽ, തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) ഡോ. വി.ജെ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പി എച്ച് ഡി ഗവേഷണപ്രബന്ധത്തിന്റെ ഭാഗമായാണ് ഈ പേരുകൾ നിർദേശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

