
1000 കോടിയാണ് ഓഫർ. വച്ചുനീട്ടുന്നതാവട്ടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം കൈയാളുന്ന മെറ്റ എന്ന വമ്പൻ കമ്പനി. എന്നാൽ, വെറും 24 വയസ് മാത്രമുള്ള ആ പയ്യൻസ് അത് തട്ടിക്കളഞ്ഞു. സക്കർബർഗ് വിട്ടില്ല, നേരിട്ടെത്തി. കണ്ണ് വച്ചാൽ കൊത്തിയെടുത്താണ് മാർക്കിന് ശീലം. ഇത്തവണ മുന്നോട്ട് വച്ച ഓഫർ കേട്ട് ടെക്‌ലോകം ഒന്നടങ്കം ഞെട്ടി; ഏകദേശം 250 മില്യൺ ഡോളർ അഥവാ 2196 കോടി രൂപ!
ഇത്തവണ മാറ്റ് ഡീറ്റ്കെയെന്ന ആ യുവാവിന് മുഖം തിരിക്കാനായില്ല. കാരണം പണത്തിനും മുകളിൽ, ലോകത്തിന്‍റെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ കെൽപുള്ള അവസരങ്ങൾ കൂടിയാണ് മാറ്റിന് മുന്നിൽ സക്കർബർഗ് അവതരിപ്പിച്ചത്.
ആരാണ് മാറ്റ് ഡീറ്റ്കെ?
വെറും 24 വയസിൽ ലോക സാങ്കേതിക തലസ്ഥാനമായ സിലിക്കൺ വാലിയുടെ നിർമിത ബുദ്ധി മേഖലയുടെ മുഖമായി മാറിയ പ്രതിഭയാണ് മാറ്റ് ഡീറ്റ്കെ. വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലെ പിഎച്ച്ഡി പ്രോഗ്രാം ഉപേക്ഷിച്ച് എഐ രംഗത്ത് സജീവമായ ആളാണ് മാറ്റ്. അക്കാദമിക് പഠനം ഉപേക്ഷിച്ച ശേഷം, ഡീറ്റ്കെ സിയാറ്റിലിലെ അല്ലെൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ജോലിക്ക് ചേർന്നു. അവിടെ അദ്ദേഹം ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും ഓഡിയോയും വ്യാഖ്യാനിക്കാൻ കഴിവുള്ള മോൾമോ എന്ന എഐ ചാറ്റ്ബോട്ട് നിർമ്മിക്കാൻ നേതൃത്വം നൽകി.
2023 അവസാനത്തോടെ, ഡീറ്റ്കെ വെർസെപ്റ്റ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. വെറും 10 പേരുടെ കരുത്തുള്ള കമ്പനിയിലേക്ക് 16 മില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് ഒഴുകിയെത്തിയത്. ഈ സമയം മുതൽ മെറ്റ മാറ്റിനെ തങ്ങളുടെ കമ്പനിയിൽ നിയമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പലതവണയായി വഴുതി രക്ഷപ്പെട്ടു. എന്നാൽ, അവസാനം സുക്കർബർഗ് നേരിട്ട് ദൗത്യം ഏറ്റെടുത്തു. ഒരു ലോകോത്തര ടീമിലേക്കാണ് മാറ്റിനെ അദ്ദേഹം ക്ഷണിച്ചത്.
ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, എക്സ്എഐ എന്നിവരുമായി മത്സരിക്കാനായി 1 ബില്യൺ ഡോളറിലധികം ഫണ്ടിംഗിന്‍റെ പിന്തുണയോടെ ഒരു “ഓൾ-സ്റ്റാർ” സൂപ്പർഇന്റലിജൻസ് ലാബ് നിർമ്മിക്കുന്നതിനുള്ള മെറ്റയുടെ നീക്കത്തിന്‍റെ ഭാഗമാണ് മാറ്റ് ഡീറ്റ്കെയുടെ നിയമനം. ആപ്പിളിന്റെ AI മോഡൽസ് ടീമിന്‍റെ മുൻ തലവനായ റൂമിംഗ് പാങ്ങ് ഉൾപ്പെടുന്ന മെറ്റയിലെ ഈ എലൈറ്റ് ടീമിലേക്കാണ് ഡീറ്റ്കെയും എത്തുന്നത്. ഇതോടെ നിർമിത ബുദ്ധിയിൽ ആർക്കും തൊടാനാകാത്ത വമ്പനൊരു കുതിച്ചു ചാട്ടത്തിനാകും മെറ്റ തയ്യാറെടുക്കുക.
സാങ്കേതിക മേഖലയിലെ ഏറ്റവും ശക്തരായ കമ്പനികൾ കൃത്രിമബുദ്ധിയുടെ ഭാവി നിർവചിക്കാൻ മത്സരിക്കുമ്പോൾ, മാറ്റ് ഡീറ്റ്കെയുടെ വരവ് മെറ്റയ്ക്ക് മാത്രമല്ല, എഐ ലോകത്തിന്‍റെ അടുത്ത പരിണാമ ഘട്ടത്തിന് തന്നെ നിർണായക നിമിഷമായി മാറിയേക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

