കൗമാരത്തില്‍ വീട്ടുകാര്‍ അറുത്തെറിഞ്ഞ പ്രണയം, അറുപത് വര്‍ഷത്തെ വിരഹത്തിന് ശേഷം വിവാഹിതരായി പ്രണയികള്‍

കൗമാരത്തില്‍ നിര്‍ബന്ധപൂര്‍വ്വം പറിച്ചെറിഞ്ഞ പ്രണയത്തിന്റെ വിത്ത് അറുപത് വര്‍ഷത്തിന് ശേഷം മുളപൊട്ടി തളിരിടുന്നത് ഒരു കഥപോലെ കേട്ടിരിക്കാന്‍ കൗതുകമാണ്. എന്നാല്‍ ലെന്നിന്റെയും ജീനറ്റിന്റെയും ജീവിതത്തില്‍ അതൊരു കഥപേലെ തള്ളിക്കളയേണ്ട കൗതുകമല്ല. അറുപത് കൊല്ലം പിന്നോട്ടുപോയി ഈ കഥയിലെ നായകനെയും നായികയെയും പരിചയപ്പെടാം. ബെസോള്‍ട്ട് ലെന്‍ ആള്‍ബ്രൈറ്റണ്‍ എന്ന ലെന്നും, ജീനറ്റ് സ്‌റ്റെയര്‍ എന്ന ജീനറ്റും കൗമാരകാലത്ത് പ്രണയബദ്ധരായിരുന്നു. ട്രെയിനി നെഴ്‌സുമായിരുന്ന കാലത്താണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം തളിര്‍ക്കുന്നത്.

പ്രണയം തീക്ഷണമായതോടെ 19കാരനായ ലിന്‍ 18കാരിയായ ജീനറ്റിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പരസ്പരം സമ്മതപ്രകാരം ഇരുവരും വിവാഹ മോതിരവും അണിയിച്ചു. വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ കൊതിച്ച ഇരുവരും അതിനായി ഒരു പ്ലാനും തയ്യാറാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ പോയി ജീവിക്കാനായിരുന്നു അവരുടെ ആലോചന. അത്തരമൊരു അവസരത്തിനായി ഇരുവരും കാത്തിരുന്നു. എന്നാല്‍ ജീനറ്റിന്റെ വീട്ടുകാര്‍ അറിഞ്ഞതോടെ ഇവരുടെ പ്ലാന്‍ മാത്രമല്ല പ്രണയവും തകര്‍ന്നു. ജീനറ്റിനെ വീട്ടുകാര്‍ പൂട്ടിയിട്ടു. പരസ്പരം കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടതോടെ കാലം അവര്‍ക്കിടയില്‍ അകലം തീര്‍ത്തു. ഇരുവരുടെയും വഴികള്‍ രണ്ടായി. ലോകത്തിന്റെ രണ്ടു വ്യത്യസ്ത ഇടങ്ങളില്‍ ഇരുവരും ജീവിതം തുടങ്ങി.

ലെന്‍ പിന്നീട് ഓസ്‌ട്രേലിയയിലെത്തി വിവാഹിതനായി. ജീനറ്റ് ഇംഗ്ലണ്ടില്‍ തന്നെ തുടര്‍ന്നു. ലെന്‍ മൂന്നു കുട്ടികളുടെ പിതാവായി, ജീനറ്റ് രണ്ടു കുട്ടികളുടെ മാതാവും. 2015ല്‍ ലെന്‍ വിവാഹ മോചിതനായി. അതോടെ പഴയ കൂട്ടുകാരിയെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന ആഗ്രഹം ലെന്നിന് അടക്കാനായില്ല. യുകെയിലെത്തിയ ലെന്‍ ജീനറ്റിന്റെ മേല്‍വിലാസം കണ്ടെത്തി. ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു ജീനറ്റപ്പോള്‍. രണ്ടുവര്‍ഷത്തിന് ശേഷം ജീനറ്റിന്റെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ചു മരണപ്പെട്ടു. ഇതോടെ ജീനറ്റ് വീണ്ടും ലെന്നിനെ വിളിക്കാനാരംഭിച്ചു.

പതിനെട്ടാം വയസ്സില്‍ ലെന്‍ അണിയിച്ച വിവാഹമോതിരം ജീനറ്റ് സൂക്ഷിച്ചുവച്ചിരുന്നു. വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ 2018ല്‍ ഇവര്‍ തീരുമാനിച്ചു. അതിനായി ഹെര്‍ട്‌സിലെ സ്റ്റീവനേജില്‍ ഇവര്‍ വീടുമൊരുക്കി. ഒടുവില്‍ കഴിഞ്ഞ മാസം എഴുപത്തിയൊമ്പതാമത്തെയും എഴുപത്തിയെട്ടാമത്തെയും വയസ്സില്‍ ഇരുവരും വിവാഹിതരായി. ഇരുവരുടെയും മക്കളും കൊച്ചുമക്കളുമെല്ലാം പങ്കെടുത്ത ആഘോഷപൂര്‍ണ്ണമായ വിവാഹം.

അരനൂറ്റാണ്ടിന് ശേഷം ലെന്‍ തിരിച്ചെത്തിയ അനുഭവം ജീനറ്റ് പറയുന്നത് ഇങ്ങനെയാണ്. ‘ഒട്ടും പ്രതീക്ഷിക്കാതെ തന്റെ പൂന്തോട്ടത്തിന്റെ വേലിക്കരികില്‍ ലിന്നിനെ കണ്ടുമുട്ടിയപ്പോള്‍ തന്റെ ഹൃദയം നിലച്ചുപോയി’. തങ്ങളുടെ പ്രണയം അത്രമേല്‍ തീക്ഷണവും തീവ്രവുമാണ്, ജീനറ്റിനെ ജീവനേക്കാളേറെ സ്‌നേഹിക്കുന്നുവെന്ന് ലിന്നും വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News