
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി ലംഘിക്കപ്പെടുന്നു എന്നാരോപിച്ച് തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും നൽകിയ ഉറപ്പുകൾ പാലിക്കാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന പരാതി. ഭരണത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും പ്രകടന പത്രികയിലെ പ്രധാന പദ്ധതികളൊന്നും ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ദുരവസ്ഥയാണ് ഇതിൽ ഏറ്റവും ദാരുണം. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ട് രണ്ട് വർഷത്തിലേറെയായി. ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം 86 പേരാണ് ഇതിനോടകം ആത്മഹത്യ ചെയ്തത്. വിഷയം കോടതിയിലെത്തിയതോടെ, ഏപ്രിൽ ഒമ്പതിനകം കുടിശ്ശിക തീർക്കണമെന്ന് ഹൈക്കോടതി സർക്കാരിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
സ്ത്രീകൾക്കായി പ്രഖ്യാപിച്ച ‘മഹാലക്ഷ്മി’ പദ്ധതി വെറും പ്രഖ്യാപനമായി ഒതുങ്ങിയെന്നാണ് ആക്ഷേപം. മാസം തോറും 2500 രൂപ ധനസഹായം നൽകുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ നൽകുന്ന പദ്ധതി ഒന്നോ രണ്ടോ തവണയ്ക്ക് ശേഷം ഭൂരിഭാഗം പേർക്കും ലഭ്യമാകുന്നില്ല. സൗജന്യ ബസ് യാത്ര നടപ്പിലാക്കിയെങ്കിലും, മറ്റു പ്രധാന ആനുകൂല്യങ്ങൾ മുടങ്ങിയത് സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് മാസം 4000 രൂപ പെൻഷനും, ഒരു കുടുംബത്തിലെ എല്ലാ മുതിർന്നവർക്കും പെൻഷൻ നൽകുമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
കാർഷിക മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. കർഷകർക്കും കരാർ കൃഷിക്കാർക്കും വർഷം തോറും 15,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നിലവിൽ കേന്ദ്ര പദ്ധതിയായ പിഎം കിസാൻ ഉൾപ്പെടെ വെറും 12,000 രൂപ മാത്രമാണ് ലഭിക്കുന്നത്. കല്യാണ ലക്ഷ്മി, ഷാദി മുബാറക്ക് തുടങ്ങിയ വിവാഹ ധനസഹായ പദ്ധതികളും സ്തംഭനാവസ്ഥയിലാണ്.
വീടില്ലാത്തവർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന ‘ഇന്ദിരമ്മ ഇണ്ട്ലു’ പദ്ധതിയും തെലങ്കാന പ്രസ്ഥാനത്തിലെ പോരാളികൾക്ക് ഭൂമി നൽകുമെന്ന വാഗ്ദാനവും സർവേ നടപടികൾ പോലും തുടങ്ങാതെ അനിശ്ചിതത്വത്തിൽ തുടരുകയാണ്. വയനാട്ടിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിരെ ഉയർന്ന സമാനമായ വഞ്ചനാ ആരോപണങ്ങൾ ഇപ്പോൾ തെലങ്കാനയിലും സർക്കാരിനെ വേട്ടയാടുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

