കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഭരണഘടനയിലും കമ്പനി, ക്രിമിനല്‍ നിയമശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

രോഗ ബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം. 2011 മുതല്‍ 2016 വരെ എജി യായിരുന്നു. 1968 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം അഡ്വ. എസ് ഈശ്വര അയ്യരോടൊപ്പമാണ് പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് 1972ല്‍ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിനു തുടക്കമിട്ടു. 1996 ല്‍ കേരള ഹൈക്കോടതിയില്‍ അഞ്ച് മാസം ജഡ്ജിയായി നിയമിച്ചെങ്കിലും പിന്നീട് ഗുജറാത്തിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ ജഡ്ജി പദവി ഉപേക്ഷിച്ച് എറണാകുളത്ത് തന്നെ പ്രാക്ടീസ് തുടരുകയായിരുന്നു.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ലീല ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി, തുടങ്ങി നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നിയമോപദേശകനും സ്റ്റാന്‍ഡിംഗ് കൗണ്‍സലുമായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് സുമതി ദണ്ഡപാണിയാണ് ഭാര്യ. മകന്‍ അഡ്വ. മിലു ദണ്ഡപാണിയും ഹൈക്കോടതി അഭിഭാഷകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel