നിഹാലിൻ്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കണ്ണൂർ മുഴുപ്പിലങ്ങാടിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തെരുവു നായ ശല്യത്തിനെതിരായ കേസിൽ സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ അറിയിച്ചു.

ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ നൗഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് വൈകീട്ട് തെരുവുനായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേര്‍ന്ന തൊടിയില്‍ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചായിരുന്നു മൃതദേഹം. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ കുട്ടി പുറത്തുപോയതാണെന്നാണ് കരുതുന്നത്. നിഹാലിന്റെ മൃതദേഹം മണപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി.

Also Read: നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന വിട, മൃതദേഹം ഖബറടക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News