
കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ മുഖ്യപ്രതി എൻ. ഭാസുരാംഗനെ മാറാനല്ലൂർ ക്ഷിര സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. സജീവ അംഗമല്ലന്ന് കണ്ടെത്തി ഭാസുരാംഗനെ ക്ഷിര വികസന വകുപ്പ് അയോഗ്യനാക്കിയിരുന്നു.
കറവയുള്ള ഒരു പശുവെങ്കിലും ഉള്ള അംഗത്തെ മാത്രമേ സജീവ അംഗമായി പരിഗണിക്കാനാവൂ എന്നും ഇ.ഡി. കേസിൽ ജയിലിലായിരുന്നതിനാൽ തുടർച്ചയായി മൂന്ന് തവണ ഭരണസമിതി യോഗങ്ങളിൽ നിന്നും വിട്ടു നിന്നതായി കണക്കാക്കി അയോഗ്യത കൽപ്പിച്ച നടപടിയിൽ തൽക്കാലം ഇടപാടാനാവില്ലന്ന് ജസ്റ്റീസ് എസ്. ഈശ്വരൻ അവധിക്കാല സിറ്റിംഗിൽ വ്യക്തമാക്കി.
Also Read: പിവി അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കാം; പക്ഷെ എങ്ങനെ വേണമെന്ന് അറിയാതെ നേതൃത്വം
അവധിക്കാല ബഞ്ച് പരിഗണിക്കേണ്ട വിഷയമല്ല ഹർജിക്കാരൻ്റെതെന്നും കോടതി വ്യക്തമാക്കി. വകുപ്പ് നടപടികൾ വിശദമായി സർക്കാർ പരിശോധിച്ചുവെന്നും ക്രിമിനൽ കേസിൽ ദീർഘകാലം ജയിലിൽ കഴിയുന്ന സഹകരണ സംഘം ഭരണ സമിതി അംഗത്തിന് വീണ്ടും മത്സരിക്കാൻ ബൈലോ വ്യവസ്ഥ പ്രകാരം അർഹതയുണ്ടോയെന്ന നിയമ പ്രശ്നം വിശദമായ പരിഗണന ആവശ്യമായ വിഷയമാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്പെഷ്യൻ ഗവ പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു.
തുടർച്ചയായി ഹാജരാവാത്ത ഭരണ സമതി അംഗത്തിന് അവധി നൽകാൻ ഭരണ സമിതിക്ക് അധികാരമുണ്ടായിട്ടും ഭാസുരാംഗൻ്റെ കാര്യത്തിൽ അതുണ്ടായില്ലന്ന് സർക്കാർ വിശദീകരിച്ചു. ഭരണ സമിതി തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതായും സർക്കാർ അറിയിച്ചു. ഹർജി മദ്ധ്യ വേനൽ അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here