രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട അപകീർത്തിക്കേസ് പരിഗണിക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗീതാ ഗോപി പിന്മാറി.  കാരണം വ്യക്തമാക്കാതെയാണ് ജഡ്ജിയുടെ പിന്മാറ്റം.

സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി  കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന റിവിഷൻ ഹർജിയാണ് രാഹുൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. കോടതി തുടങ്ങിയപ്പോൾത്തന്നെ 29-ന് വാദം കേൾക്കണമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പങ്കജ് ചമ്പനേരി അഭ്യർഥിച്ചു. കേസിൽ പബ്ളിക് പ്രോസിക്യൂട്ടർ ഹാജരാകുമെന്ന് എ.പി.പി. മൈഥിലി മേത്ത അറിയിച്ചു. സ്വകാര്യ അന്യായമാണിതെന്നും സർക്കാരിന് ഇടപെടേണ്ട കാര്യമില്ലെന്നും അഡ്വ. ചമ്പനേരി വ്യക്തമാക്കി. വിധി സ്റ്റേ ചെയ്യുന്നതിൽ സർക്കാരിന് ശക്തമായ എതിർപ്പുണ്ടെന്ന് എ.പി.പി. ആവർത്തിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് എ.ആർ. ദേശായിയാണ് പുതിയ ബെഞ്ചിലേക്ക് കേസ് വിടുക. ക്രിമിനൽ നടപടിച്ചട്ടം 397 പ്രകാരമാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കുവേണ്ടി ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചത്.

തെരഞ്ഞെടുപ്പു പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ സൂറത്ത് സെഷൻസ് കോടതി വിസമ്മതിച്ചിരുന്നു. ശിക്ഷ അതിരുകടന്നതാണെന്നും അപരിഹാര്യമായ നഷ്ടം രാഹുൽ ഗാന്ധിക്കുണ്ടായെന്നുമാണ് ഹൈക്കോടതിയിലെ പരാതിയിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News