
കുവൈറ്റിൽ താമസ നിയമങ്ങളും തൊഴിൽ വ്യവസ്ഥകളും ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ 2025 മേയ്, ജൂൺ മാസങ്ങളിൽ മാത്രം 6,300-ത്തോളം പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ വിഭാഗം അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ നിയമലംഘനങ്ങൾ നിയന്ത്രിക്കാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം കർശന നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.
താമസ അനുമതിയും തൊഴിൽ വിസയും അനധികൃതമായി ഉപയോഗിച്ചവർക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ഓരോ കേസും മനുഷ്യാവകാശ പരിഗണനയോടെയും നിയമപരമായ നടപടികളോടെയും പിന്തുടർന്നതായി അധികൃതർ വ്യക്തമാക്കി. ചില കേസുകൾ കോടതികളിൽ പരിഗണിച്ച ശേഷമാണ് നാടുകടത്തൽ നടപടികൾ നടപ്പാക്കിയതെന്നും വ്യക്തമാക്കി.
താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കായി ഭക്ഷണവും മെഡിക്കൽ പരിചരണവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, പരിശോധനകളിൽ പിടിയിലാകുന്ന നിയമലംഘകരെ ഉടൻ തന്നെ ഡിപോർട്ടേഷൻ വിഭാഗത്തിലേക്ക് കൈമാറുന്നതായി ഫീൽഡ് യൂണിറ്റുകൾ അറിയിച്ചു.
നാടുകടത്തൽ നടപടികൾക്ക് പുറമെ, അനധികൃതമായി തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കും നേരെയും അന്വേഷണം ശക്തമാക്കാനും നിയമനടപടികൾ സ്വീകരിക്കാനും മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യമാകെയുള്ള തൊഴിൽ വിപണിയെ അപകടപ്പെടുത്തുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ALSO READ – ഷാർജയിൽ ട്രാഫിക് പിഴയിൽ ഇളവ്; തീരുമാനം ഷാർജ എക്സി ക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ
തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും, നിയമലംഘകരോടും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കുമെതിരെയും കടുത്ത നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ സാമൂഹിക സുരക്ഷയും നിയമ വ്യവസ്ഥകളുടെ വിശ്വാസ്യതയും നിലനിർത്തുന്നതിനുള്ള ഈ നടപടികൾ യാതൊരു അനിശ്ചിതത്വവും ഇല്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

