പ്രസവം കഴിഞ്ഞ് 12-ാം ദിവസം ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

11 ദിവസം മുന്‍പാണ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. പ്രതിഭയുടെ ഹൊസ്‌കോട്ടിലെ വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്നവിവരം. ജോലിസ്ഥലത്തുനിന്ന് 230 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിളായ കോലാര്‍ സ്വദേശി കിഷോറും ബി.ടെക്ക് ബിരുദധാരിയായ പ്രതിഭയും കഴിഞ്ഞവര്‍ഷം നവംബര്‍ 13-നാണ് വിവാഹിതരായത്. ഇവരുടെ ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കൊലപാതകം. കോളേജിലെ സഹപാഠികളായിരുന്ന യുവാക്കളുമായി ഭാര്യയ്ക്ക് അടുത്തബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവായിരുന്നു.

also read: മണിപ്പൂരിൽ വീണ്ടും അജ്ഞാതരുടെ വെടിവയ്പ്പ്; പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്

പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പ്രതിഭയെ ഭര്‍ത്താവ് ഞായറാഴ്ച ഫോണില്‍വിളിച്ച് വഴക്കുപറയുകയും പ്രതിഭ അമ്മയോട് ഭർത്താവിന്റെ സംശയത്തിന്റെ കാര്യം പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇനി കിഷോര്‍ വിളിച്ചാല്‍ ഫോണെടുക്കരുതെന്നും അമ്മ നിര്‍ദേശിച്ചു. കരച്ചിലും വിഷമവും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കുമെന്ന് പറഞ്ഞാണ് അമ്മ ഫോണെടുക്കുന്നത് വിലക്കിയത്.

പിറ്റേദിവസം രാവിലെ പ്രതിഭ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിന്റെ 150 മിസ്ഡ് കോളുകളാണ് കണ്ടത്. ഇതേക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് കിഷോര്‍ അപ്രതീക്ഷിതമായി ഹൊസ്‌കോട്ടിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതിഭയും കുഞ്ഞും ഒന്നാംനിലയിലെ മുറിയിലും അമ്മ ടെറസിലുമായിരുന്നു. വീട്ടിലെത്തിയ കിഷോര്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടക്കുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന കീടനാശിനി കുടിച്ച ഇയാൾ ഭാര്യയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുതുകയായിരുന്നു. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. 15 മിനിറ്റിന് ശേഷമാണ് പ്രതി വാതില്‍തുറക്കുകയും പുറത്തിറങ്ങിയ ഉടന്‍ ‘ഞാന്‍ അവളെ കൊന്നു’ എന്നായിരുന്നു ഇയാള്‍ ഭാര്യാമാതാവിനോട് പറഞ്ഞത്. പിന്നാലെ ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു.

also read: ബൈക്കുകളോട് പ്രിയമേറെ; വ്യത്യസ്തമായി അലങ്കരിച്ച ജാവ 42 ബോബര്‍ സ്വന്തമാക്കി ധോണി

വിഷം കഴിച്ച് അവശനായ പ്രതി പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലെത്തി സ്വയം ചികിത്സതേടുകയായിരുന്നു. ഇതിനകം ഹൊസ്‌കോട്ടെ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്ത് ആശുപത്രി വിട്ടാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News