
രാജ്യത്ത് ഈ മാസം തുടക്കത്തിൽ പുറത്ത് വന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുമായ് ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പണവും അധികാരവും ഉപയോഗിച്ചു ബംഗാൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഭരണം പിടിച്ചടക്കുകയും കേരളത്തിൽ ഇടതു ജനകീയ സർക്കാരിനെ യുഡിഎഫുമായി ചേർന്ന് പരാജയപ്പെടുത്തുകയും ചെയ്തത് നമ്മൾ കണ്ടതാണ്. എന്നാൽ ഈ അട്ടിമറികൾക്കിടയിലും സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ ഉണർത്തുന്ന വാർത്തകളാണ് വംഗനാട്ടിലെ ഫാൽട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ നിന്നും വന്നത്.
തൃണമൂൽ കോൺഗ്രസിലെ കുപ്രസിദ്ധ നേതാവായ ജഹാംഗിർ ഖാന്റെ ശക്തിദുർഗ്ഗമായ മണ്ഡലത്തിൽ 2021 ഇൽ തൃണമൂൽ സ്ഥാനാർത്ഥി ശങ്കർ കുമാർ നസ്കർ 1,17,179 വോട്ടുകളും ബിജെപി 76,405 വോട്ടുകളും നേടിയിരുന്നു. അതേസമയം സിപിഐഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായ അബ്ദുർ റസാഖ് മൊല്ലയ്ക്ക് തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടിയ തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 7,452 വോട്ടുകളായിരുന്നു.
Also read: ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്ഐ
എന്നാൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് ബംഗാളിൽ ബിജെപി ഭരണം ഉറപ്പിച്ചതിനു ശേഷമാണ്. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ദേബാങ്ഷു പാണ്ട 1,49,666 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ലയ്ക്ക് 10,084 വോട്ടുകളും തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗിർ ഖാനിന് 7,783 വോട്ടുകളും ലഭിച്ചു. അതേസമയം ഏവരെയും ഞെട്ടിച്ച് സിപിഐഎം സ്ഥാനാർത്ഥി ശംഭുനാഥ് കുർമി 40,645 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
ഈ ഫലം ബംഗാളിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ മാറ്റത്തെ ആണ് കാണിക്കുന്നത്. വലതു ഫാസിസ്റ്റു രാഷ്ട്രീയത്തിന് ഉള്ള മറുപടി ഇടതുപക്ഷം മാത്രമാണെന്ന യാഥാർഥ്യം ലോകമെങ്ങുമെന്ന് പോലെ ബംഗാളിലെ ജനങ്ങളും മനസിലാക്കി എന്നതിന്റെ സൂചനയാണിത്. ലോകത്താകമാനം എന്നപോലെ ഇന്ത്യയിലും ഇടതുപക്ഷം വലതുമുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായുള്ള ജനകീയ ബദലായി ഉയരുന്നതിന്റെ സൂചനയാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

